ഇരിട്ടി: ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും പായം ഗ്രാമപഞ്ചായത്തിലെ കൂമന് തോട് മേഖലയിലും കാണപ്പെട്ട കാൽപ്പാടുകൾ കടുവയുടേത് തന്നെയെന്ന് വനംവകുപ്പിന്റെ സ്ഥിരീകരണം.
ഇതോടെ പരിസരവാസികൾ ആശങ്കയിലായി. കഴിഞ്ഞ മൂന്നു ദിവസമായി പരിസരവാസികൾ കടുവാ ഭീതിയിൽ കഴിയുന്നതിനിടെയാണ് വനംവകുപ്പിന്റെ സ്ഥിരീകരണം. മൂന്നു ദിവസം മുമ്പ് രാത്രി ഏഴോടെ മാട്ടറ പീടികകുന്നില് തോടരികില്‍ പ്രദേശവാസിയാണ് ആദ്യം കടുവയെ കണ്ടത്. തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചിന് പുറവയല്‍ മൂസാന്പീടികയില് ഓട്ടോ യാത്രക്കാരും കടുവയെ കണ്ടതോടെ നാട്ടുകാർ ആശങ്കയിലായി.
എന്നാൽ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ കാൽപാടുകൾ കണ്ടെത്താത്തതിനെ തുടർന്ന് നാട്ടുകാർ കണ്ടത് കടുവയാണെന്ന ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഞായറാഴ്ച രാത്രി ഉളിക്കല്‍ വയത്തൂര് ഭാഗത്തും ഇന്നലെ പുലര്‍ച്ചെ കൂമന്തോട്ടിലും കടുവയെ കണ്ടതോടെ പരിശോധന വ്യാപിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിളമന കൂമന്തോട് പുഴയരികില്‍ കാണപ്പെട്ട കാല്പാടുകൾ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചത്.
തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി. രതീശന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, ഉളിക്കല്‍ സിഐ സുധീര്കല്ലന്, ഇരിട്ടി സിഐ കെ.ജെ. ബിനോയി, ജനപ്രതിനിധികൾ എന്നിവരും സ്ഥലത്തെത്തിയിരുന്നു. കടുവ കര്‍ണാടക വനത്തില്‍ പ്രവേശിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
അതേസമയം, ഇന്നലെ പുലർച്ചെ കൂമന്തോട്-മാടത്തിൽ റോഡിന്റെ മുകൾവശത്തുള്ള റബർ തോട്ടത്തിൽ ഇരയെ പിടിച്ച കുറുക്കന്മാരുടെ കരച്ചിൽ ടാപ്പിംഗിനെത്തിയവർ കേട്ടിരുന്നു. ഇതോടെ ആശങ്കയിലായ പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികൾ ഇന്നലെ പണിനിർത്തി പ്രദേശത്തുനിന്ന് മാറി.
ഭീതിയിൽ മലയോരം
മലയോര മേഖലകളിൽ ഇറങ്ങിയത് കടുവയാണെന്ന സ്ഥിരീകരണത്തിനു പിന്നാലെ നാട്ടുകാരിൽ ആശങ്ക വർധിച്ചിരിക്കുകയാണ്. കടുവയെ പിടികൂടാനായി കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതർ ആദ്യം പറഞ്ഞെങ്കിലും കടുവ വ്യത്യസ്ത സ്ഥലങ്ങളിൽ കറങ്ങിനടക്കുന്നതിനാൽ പ്രായോഗികമല്ലെന്നു കണ്ട് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെ രാവിലെ സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ പ്രദേശത്ത് കാമറ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായിട്ടില്ല. മേഖലയില്‍ പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതാണ് നാട്ടുകാരുടെ ആശ്വാസം.
വയനാട്ടില്‍നിന്ന് റാപ്പിഡ് റസ്പോണ്‍സ് ടീമിനെ സ്ഥലത്തെത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങള്‍ക്ക് 112 എന്ന നന്പറിൽ ബന്ധപ്പെടാമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് നിരീക്ഷണം ശക്തമാക്കുമെന്നും ഉളിക്കല്‍ സിഐ സുധീര്‍ കല്ലനും ഇരിട്ടി സിഐ കെ.ജെ. ബിനോയിയും പറഞ്ഞു. ഉളിക്കൽ, പായം പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് ജാഗ്രതാനിർദേശവുമായി മൈക്ക് അനൗൺസ്മെന്റ് നടത്തി. രാത്രികാലങ്ങളിലും പുലർച്ചെയും യാത്ര ചെയ്യുന്നവരും പ്രഭാതസവാരിക്കാരും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പിലുള്ളത്.
കടുവയ്ക്കായി തെരച്ചിൽ; ജനം ഭീതിയിൽ
12:56 AM Dec 06, 2022 | Deepika.com