ചങ്ങനാശേരി: ഫയലുകള്‍ നീങ്ങാന്‍ കാലതാമസം. പെരുന്തുരുത്തി- ഏറ്റുമാനൂര്‍ ബൈപാസില്‍ മുണ്ടുപാലം പള്ളിക്കു സമീപം മുതല്‍ പയനിയര്‍ യുപി സ്കൂള്‍ വരെയുള്ള ഡീലക്സ്പടിയിലെ വളവ് നിവര്‍ത്താനുള്ള നടപടികള്‍ക്ക് വേഗത പോരെന്ന് ആക്ഷേപം ശക്തമാകുന്നു. ഈ ഭാഗത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. സ്ഥലമെടുത്തു വളവു നിവര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ട് ഏഴുവര്‍ഷം പിന്നിടുമ്പോഴും അധികൃതരുടെ നിസംഗതയില്‍ കാര്യങ്ങള്‍ ഇഴയുന്നത്.
2016ല്‍ മുന്‍എംഎല്‍എ സി.എഫ്. തോമസിന്റെ ആസ്തിവികസന ഫണ്ടില്‍നിന്നും ഒരു കോടി രൂപ അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ മുന്നോട്ടുപോയത്. എന്നാല്‍, ഇതുസംബന്ധിച്ച ഫയലുകള്‍ വിവിധ ഓഫീസുകളില്‍ തങ്ങിക്കിടന്നതാണ് പദ്ധതി വൈകാന്‍ കാരണമായത്. ഈ ഫയല്‍ ഇപ്പോള്‍ തിരുവനന്തപുരത്തെ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയര്‍ കാര്യാലയത്തിലുള്ള സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ മേശപ്പുറത്ത് ഇരിക്കുന്നതായുള്ള സൂചനകളാണ് ലഭിക്കുന്നത്.
ഏറ്റെടുക്കുന്നതിനുള്ള സ്ഥലത്തിന് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിനായി അനുവദിച്ചിരുന്നു. ഈ തുകയുടെ അഞ്ചുശതമാനം തുകയായ 3.25 ലക്ഷം രൂപ പ്രാഥമികാവശ്യങ്ങള്‍ക്കായി നല്‍കണമെന്നു കാണിച്ച് പൊതുമരാമത്തു വകുപ്പ് കോട്ടയം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അയച്ച കത്താണ് ചീഫ് എന്‍ജിനീയര്‍ കാര്യാലയത്തിലുള്ള സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ മേശയിലെ ഫയലിനുള്ളില്‍ കുടുങ്ങിയിരിക്കുന്നത്. വളവ് നിര്‍ത്തുന്നതിനായി ഏറ്റെടുക്കുന്ന സ്ഥലത്ത് 2021 ജൂണില്‍ പൊതുമരാമത്തു വകുപ്പ് അധികൃതര്‍ അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചിരുന്നു.
നിവരാൻ കൊതിച്ച് ഡീലക്സ്പടി വളവ്
12:45 AM Dec 06, 2022 | Deepika.com