കോയന്പത്തൂർ : തമിഴ്നാട്ടിൽ ആദ്യമായി ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം പദ്ധതി കോയന്പത്തൂരിൽ നടപ്പിലാക്കുന്നു. സോഷ്യൽ റെസ്പോണ്സിബിലിറ്റി പദ്ധതി പ്രകാരം സിറ്റി പോലീസ്, ജില്ലാ ഭരണകൂടം, മുനിസിപ്പൽ കോർപ്പറേഷൻ എന്നീ 3 വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് നാല് പൊതുമേഖലാ ബാങ്കുകൾ എട്ടുകോടി രൂപ നല്കി.
ബാക്കി 12 കോടി റോഡ് സുരക്ഷാ ഫണ്ടിൽ നിന്ന് നല്കും.
നിലവിൽ 42 ട്രാഫിക് സിഗ്നലുകളാണ് നഗരത്തിലുള്ളത്. 20 സ്ഥലങ്ങളിൽ കൂടി പുതിയ സിഗ്നലുകൾ സ്ഥാപിക്കേണ്ടതുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ തൂണുകളിൽ ക്യാമറകളും മൈക്കുകളും സ്പീക്കറുകളും കണ്ട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
പോലീസ് കമ്മീഷണർ ഓഫീസ്, ജില്ലാ കളക്ടർ ഓഫീസ്, മുനിസിപ്പൽ കമ്മീഷണർ ഓഫീസ് എന്നിവിടങ്ങളിലെ കണ്ട്രോൾ റൂമുകളുമായി ഈ സിഗ്നൽ പോളുകൾ ബന്ധിപ്പിക്കും. പോലീസ് കമ്മീഷണർ, കളക്ടർ, കോർപ്പറേഷൻ കമ്മീഷണർ എന്നിവർ കണ്ട്രോൾ റൂമിൽ നിന്ന് മൈക്ക് വഴി ഉത്തരവുകൾ നൽകുന്ന രീതിയിലാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്.
നഗരത്തിൽ സ്ഥാപിച്ച 1400 അത്യാധുനിക നിരീക്ഷണ ക്യാമറകളും ഇതുമായി ബന്ധപ്പെട്ട് ബന്ധിപ്പിക്കും. 1,400 അത്യാധുനിക ഫേസ് റെക്കഗ്നിഷൻ സോഫ്റ്റ്് വെയർ സജ്ജീകരിക്കും.
ഇതിലൂടെ കണ്ട്രോൾ റൂമിലുള്ള വ്യക്തിക്ക് റോഡിലൂടെ പോകുന്നവരെ എളുപ്പത്തിൽ തിരിച്ചറിയാനാകും.
ഈ പുതിയ പദ്ധതിയിലൂടെ ട്രാഫിക് മാനേജ്മെന്റിന്റെ പ്രവർത്തനം എളുപ്പമാകുമെന്നും കുറ്റവാളികളെ തിരിച്ചറിയാൻ കഴിയുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിവിധ പൊതുസ്ഥലങ്ങളിൽ ഇതിനകം 24,000 "സിസിടിവി’ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം കോയന്പത്തൂരിൽ നടപ്പിലാക്കും
12:30 AM Dec 06, 2022 | Deepika.com