ഷൊർണൂർ: വാണിയംകുളം സമഗ്ര കുടിവെള്ളപദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ച.
രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയും വേനൽക്കാലത്ത് ടാങ്കറിൽ വെള്ളമെത്തിക്കയും ചെയ്യുന്ന നഗര നിലവാരത്തിലേക്ക് വളരുന്ന ഗ്രാമമാണ് വാണിയംകുളം.
ജൽജീവൻ മിഷൻ പദ്ധതിയിലൂടെ സമഗ്ര കുടിവെള്ളവിതരണമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനായുള്ള ജലസംഭരണി നിർമിക്കാൻ സ്ഥലം ലഭ്യമാക്കാത്തതാണു പ്രശ്നം.
വെള്ളാരംപാറയിലെ ജലസംഭരണിക്കു സമീപത്തുതന്നെ പുതിയസംഭരണി നിർമിക്കാനായിരുന്നു പദ്ധതി. സ്ഥലമേറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയായപ്പോൾ സർക്കാർ നിശ്ചയിച്ച വിലയ്ക്ക് സ്ഥലംനൽകാൻ ഉടമ തയാറാകാത്തതും തടസമായി.
ഒരു ആർ (2.47 സെന്റ്) സ്ഥലത്തിന് 28,000 രൂപയാണ് സർക്കാർ നിശ്ചയിച്ചത്. എന്നാൽ, ഈ വിലയ്ക്ക് സ്ഥലംനൽകാൻ തയാറല്ലെന്ന് ഉടമ അറിയിച്ചതോടെയാണ് ജലസംഭരണിയുടെ നിർമാണം അനിശ്ചിതത്വത്തിലായത്.
19.5 സെൻറ് സ്ഥലം വാങ്ങാനായിരുന്നു പഞ്ചായത്തിൻറെ ലക്ഷ്യം. പദ്ധതി പൂർത്തിയാക്കിയാൽ പഞ്ചായത്തിന്റെ എല്ലാഭാഗത്തേക്കും കുടിവെള്ളം എത്തിക്കാനാവും.
ഇതിനായി 10 ലക്ഷംലിറ്റർ ശേഷിയുള്ള ജലസംഭരണിയാണ് നിർമിക്കുക. നിലവിൽ ആറ്ുലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയിൽനിന്നും സമീപപ്രദേശങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുന്നുണ്ട്.
ജലസംഭരണി നിർമിക്കാനായി കിഫ്ബിയിൽ ഉൾപ്പെടുത്തി അഞ്ചുകോടിരൂപ അനുവദിച്ചിട്ടുണ്ടെങ്കിലും സ്ഥലം ലഭ്യമാകാത്തതാണ് തടസം.
സ്ഥലം ലഭ്യമാക്കാൻ ആവശ്യമായ ആത്മാർതമായ നടപടികൾ ഉദ്യോഗസ്ഥതലത്തിൽ നിന്നും ഉണ്ടാകുന്നുമില്ല.
പാലക്കാട്- കുളപ്പുള്ളി പാത മുറിച്ച് എതിർവശത്തേക്കുള്ള പൈപ്പിടൽപ്രവൃത്തിയും പൂർത്തിയായിട്ടില്ല. പദ്ധതി പൂർത്തിയായാൽ പഞ്ചായത്തിലെ 7,800 കുടുംബങ്ങൾക്ക് പൂർണതോതിൽ കുടിവെള്ളമെത്തിക്കാനാവും. നിലവിൽ 5,665 കുടുംബങ്ങൾക്ക് കണക്ഷൻ നൽകിയിട്ടുണ്ട്.
വെള്ളാരംപാറയിലെ ജലസംഭരണിക്ക് സമീപത്തുതന്നെ മറ്റൊരുസ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും സർക്കാർനിശ്ചയിച്ച വിലയ്ക്ക് നൽകാൻ ഉടമ തയാറായിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻറ് കെ. ഗംഗാധരൻ പറഞ്ഞു.
ഈ വേനലിനുമുന്പ് ജലസംഭരണിയുടെ നിർമാണവും പൈപ്പിടൽ പ്രവൃത്തിയും പൂർത്തിയാക്കി കുടിവെള്ളവിതരണം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാണിയംകുളം സമഗ്ര കുടിവെള്ളപദ്ധതി: സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നതിൽ വീഴ്ച
12:28 AM Dec 06, 2022 | Deepika.com