കടുത്തുരുത്തി: കാരിക്കോട് കേന്ദ്രമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വൃദ്ധസദനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. സാമൂഹിക നീതി വകുപ്പിന്റെ കീഴില്‍ കടുത്തുരുത്തി മണ്ഡലത്തിലെ മുളക്കുളം പഞ്ചായത്തിലെ കാരിക്കോടാണ് വൃദ്ധസദനം പൂര്‍ത്തിയാക്കിയത്.
കോട്ടയം ജില്ലയില്‍ നിലവിലുള്ള സര്‍ക്കാര്‍ വൃദ്ധസദനത്തിന് പരിമിതമായ സൗകര്യങ്ങള്‍ മാത്രമെയുള്ളൂ. സ്ഥലസൗകര്യത്തിന്റെ പരിമിതി മൂലം 50 പേരെ പ്രവേശിപ്പിക്കേണ്ട സ്ഥാപനത്തില്‍ 25 പേര്‍ക്കു മാത്രമാണ് പ്രവേശനം നല്‍കിയിട്ടുള്ളത്. ഇതാണ് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി മുളക്കുളം വൃദ്ധസദനം മെച്ചപ്പെട്ട നിലയില്‍ പ്രവര്ത്തിപ്പിക്കുന്നതിനു സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
വൃദ്ധസദനം കൂടുതല്‍ വയോജന സൗഹൃദമാക്കിയാണ് രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. 2013 കാലഘട്ടത്തില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്നു ഡോ.എം.കെ. മുനീര്‍ അനുമതി നല്കിയ ഒരു കോടി രൂപ പ്രയോജനപ്പെടുത്തിയാണ് കെട്ടിടത്തിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. മുളക്കുളം പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പിന് കൈമാറിയ സ്ഥലത്താണ് നിര്‍മാണം. 19 വര്‍ഷം മുമ്പ് ആരംഭിച്ച വൃദ്ധസദനത്തിന്റെ കെട്ടിടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.
നിർമാണവുമായി ബന്ധപെട്ട് പലതവണ വിവാദങ്ങള്‍ ഉണ്ടാവുകയും നിര്‍മാണം നിലയ്ക്കുകയും ചെയ്ത വൃദ്ധസദനത്തിന്റെ ആദ്യഘട്ട പൂർത്തിയായശേഷം വര്‍ഷങ്ങളോളം തുടര്‍പ്രവൃത്തികൾ മുടങ്ങിക്കിടന്നിരുന്നു. തുടര്‍ന്ന് നാലു വര്‍ഷം മുമ്പ് ഒരു കോടി രൂപ അനുവദിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം വീണ്ടും ആരംഭിച്ചത്.
2003ല്‍ വാര്‍ഡംഗമായിരുന്ന ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ മുന്‍കൈയെടുത്താണ് വൃദ്ധമന്ദിരത്തിനായി കാരിക്കോട് മുപ്പത്തിയഞ്ച് സെന്റ് സ്ഥലം വാങ്ങിയത്. പിറ്റേവര്‍ഷം നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങിയെങ്കിലും പെട്ടെന്ന് തന്നെ ഉപേക്ഷിക്കപ്പെട്ടു.
കാരിക്കോട് വൃദ്ധസദനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി
12:23 AM Dec 06, 2022 | Deepika.com