മൂവാറ്റുപുഴ: കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ, എഐഎസ്എഫ് തർക്കം നിലനിൽക്കെ മുതിർന്ന സിപിഐ നേതാവായിരുന്ന സി.വി. യോഹന്നാന്റെ വാളകത്തെ വീടിനു നേരെ ആക്രണം. തിങ്കളാഴ്ച രാത്രി 10.30ഓടെ ഒരു സംഘം ആക്രമം അഴിച്ചുവിടുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു.
തുടർന്ന് സംഘം സി.വി. യോഹന്നാന്റെ ഭാര്യ വത്സമ്മ (89), മകനും സിപിഐ വാളകം ലോക്കൽ സെക്രട്ടറിയുമായ സി.ജെ. ബാബു (56) എന്നിവരെ മർദിക്കുകയായിരുന്നുവെന്നും പറയുന്നു. ഇവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മൂവാറ്റുപുഴ നിർമല കോളജിൽ എസ്എഫ്ഐ, എഐഎസ്എഫ് തർക്കം ഉടലെടുത്തിരുന്നു, ബാബുവിന്റെ മകനും എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിയുമായ ചിൻ ജോണിനെ ആക്രമിക്കാനാണ് സംഘം എത്തിയതെന്നും എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിന്റെ പിന്നിലെന്നുമാണ് ബാബു പറയുന്നത്. പോലീസ് രാത്രിതന്നെ സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്നലെ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
സി.വി. യോഹന്നാന്റെ വീട്
സിപിഐ നേതാക്കൾ സന്ദർശിച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന സി.വി. യോഹന്നാന്റെ വീട് സിപിഐ നേതാക്കൾ സന്ദർശിച്ചു.
സിപിഐ സംസ്ഥാന എക്സിക്യുട്ടീവംഗങ്ങളായ കെ.കെ. അഷറഫ്, കമല സദാനന്ദൻ, സംസ്ഥാന കണ്ട്രോൾ കമ്മീഷൻ അംഗം ഇ.കെ. ശിവൻ, ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, സംസ്ഥാന കൗണ്സിൽ അംഗങ്ങളായ ബാബു പോൾ, പി.കെ. രാജേഷ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ എൽദോ ഏബ്രഹാം, ശാന്തമ്മ പയസ്, ജില്ലാ എക്സിക്യുട്ടീവംഗം കെ.എ. നവാസ്, മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, ജില്ലാ കമ്മിറ്റിയംഗം പി.കെ. ബാബുരാജ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ. സുരേഷ് എന്നിവരാണ് സി.വി. യോഹന്നാന്റെ വീട്ടിലെത്തിയത്. യോഹന്നാന്റെ വാളകത്തെ വീടിനു നേരെ അക്രമണം അഴിച്ചുവിട്ട കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
സിപിഐ നേതാവിന്റെ വീടിനു നേരെ ആക്രമണം
12:21 AM Dec 06, 2022 | Deepika.com