കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ഗിരിവര്‍ഗ ഊരില്‍ കാട്ടാനയുടെ വിളയാട്ടം. പ്രദേശവാസികൾ ഭീതിയിൽ. വെളിയത്തുപറമ്പ് കണ്ടത്തിന്‍കര സന്തോഷിന്റെ വീട്ടുമുറ്റത്താണ് കാട്ടാന കലിതുള്ളിയത്. ആനയുടെ മുമ്പില്‍നിന്ന് തലനാരിഴയ്ക്കാണ് സന്തോഷ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് സംഭവം.
വീടിനോട് ചേര്‍ന്നുള്ള ആട്ടിന്‍കൂട് വലിച്ചെറിഞ്ഞ കൊമ്പന് പുരയിടത്തിലെ കാര്‍ഷിക വിളകളും നശിപ്പിച്ചാണ് മടങ്ങിയത്. തകര്‍ന്ന കൂട്ടില്‍നിന്ന് ആടിന്റെ നിലവിളി കേട്ട് പുറത്തിറങ്ങിയ സന്തോഷ് ആനയുടെ മുമ്പില്‍ അകപ്പെടുകയായിരുന്നു. തകര്‍ന്ന കൂട്ടിനടിയില്പ്പെട്ട ഗര്‍ഭിണിയായ ആടിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ദേഹത്തേക്ക് മണ്ണ് തെറിച്ചുവീണത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് കയ്യാലയ്ക്ക് സമീപത്ത് കൊമ്പന് നില്‍ക്കുന്നത് കാണുന്നത്.
തുമ്പിക്കൈകൊണ്ട് എത്തിപ്പിടിക്കാന്‍ നോക്കിയപ്പോള്‍ കിട്ടാത്തതിന്റെ കലിപ്പിലാണ് മണ്ണ് തൊഴിച്ച് എറിഞ്ഞത്. വീട്ടിനുള്ളില്‍ ഓടിക്കയറിയാണ് സന്തോഷ് രക്ഷപ്പെട്ടത്. കൂട്ടില്‍ ഉണ്ടായിരുന്ന ഗര്‍ഭിണിയായ ആട് ഉള്‍പ്പെടെ രണ്ടെണ്ണം അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് സന്തോഷ് പറഞ്ഞു. പുലർച്ചെ നോക്കിയപ്പോഴാണ് പുരയിടത്തില്‍ ഉണ്ടായിരുന്ന വാഴകളും കപ്പയും കവുങ്ങും ജാതിയും നശിപ്പിച്ചിരിക്കുന്നത് കണ്ടത്.
ഇന്നലെ വൈകുന്നേരം വനപാലകര്‍ സ്ഥലത്ത് എത്തി വീടും പരിസരവും സന്ദര്‍ശിച്ച് മടങ്ങി. കാട്ടാന ചവിട്ടിത്തെറിപ്പിച്ച് വീടിന്റെ ഭിത്തിയില്‍ പതിച്ച മണ്ണ് വനപാലകര്‍ പരിശോധിച്ചിരുന്നു. പലയിടത്തും ഫെന്‍സിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമല്ലെന്നും പരാതിയുണ്ട്. ചാര്‍ജ് കുറഞ്ഞ വേലികള്‍ തകര്‍ത്താണ് ആനകള്‍ എത്തുന്നത്. 25,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായി സന്തോഷ് പറഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വനം വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിന് മുമ്പ് ആന കൃഷി നശിപ്പിച്ചതിന് രണ്ട് പ്രാവശ്യമായി 90,000 രൂപയും 40,000 രൂപയും നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയിട്ടും വനംവകുപ്പിൽനിന്ന് ഒന്നും ലഭിച്ചിട്ടില്ലെന്നും പറഞ്ഞു.
കാട്ടാനക്കലി
12:21 AM Dec 06, 2022 | Deepika.com