തൃപ്പൂണിത്തുറ: കമ്യൂണിസം, ക്രിക്കറ്റ്, കഥകളി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മേഖലകളെ പ്രവർത്തന മണ്ഡലമാക്കി തന്റെ വ്യക്തിമുദ്ര ആഴത്തിൽ പതിപ്പിച്ച അപൂർവ വ്യക്തിത്വത്തിനുടമയായിരുന്നു ഇന്നലെ അന്തരിച്ച സി.ആർ.എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കെ.ടി.രാമവർമ.
യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച് വിദ്യാഭ്യാസ കാലഘട്ടം മുതൽ കമ്യൂണിസ്റ്റ് പുരോഗമന ആശയങ്ങൾ സ്വാധീനിച്ച സി.ആർ ചരിത്രപ്രസിദ്ധമായ പാലിയം സത്യാഗ്രഹത്തിൽ പങ്കെടുത്ത് തൃപ്പൂണിത്തുറയിൽ കോളിളക്കം സൃഷ്ടിച്ചു. നാട്ടിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് വേരോട്ടം ഉണ്ടാക്കിയതിലും നല്ലൊരു പങ്ക് വഹിച്ചു. നല്ലൊരു ക്രിക്കറ്റ് കളിക്കാരനായിരുന്ന അദ്ദേഹം രാഷ്ട്രീയത്തിനും കലാജീവിതത്തിനുമിടയിൽ ആദ്യ കാലത്ത് ക്രിക്കറ്റിന്റെ സംഘാടനത്തിന് വേണ്ടിയും ഒട്ടേറെ പ്രയത്നിച്ചു. 50 വർഷം മുമ്പ് തൃപ്പൂണിത്തുറ കഥകളി കേന്ദ്രം സ്ഥാപിക്കാൻ മുൻ കൈയെടുത്തതും അദ്ദേഹമായിരുന്നു. രാഷ്ട്രപതിയുടെ നാരീശക്തി പുരസ്ക്കാരം വരെ നേടാൻ കഴിയുംവിധം വളർന്ന വനിതാ കഥകളി കേന്ദ്രം രൂപീകൃതമായതിന്റെ പിന്നിലെ പ്രധാന പ്രേരക ശക്തിയും സി.ആർ. തന്നെയായിരുന്നു. കൂടിയാട്ടത്തിലും സജീവ താൽപര്യമുണ്ടായിരുന്ന സി.ആർ. അവശതകൾ കണക്കിലെടുക്കാതെ കഴിഞ്ഞ ഓഗസ്റ്റിൽ കളിക്കോട്ടയിൽ നടന്ന കൂടിയാട്ടത്തിൽ കാഴ്ചക്കാരനായെത്തിയിരുന്നു.
കെ.ടി. രാമവർമ; കലയിലും കായികത്തിലും മികവറിയിച്ച കമ്യൂണിസ്റ്റ്
12:16 AM Dec 06, 2022 | Deepika.com