കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കാന്‍ എണ്ണയിട്ട യന്ത്രം പോലെ എല്ലാവരും ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മറിച്ച് പ്രശ്നപരിഹാരത്തിനുള്ള ഉത്തരവാദിത്വം ഹൈക്കോടതിയുടെ മേല്‍ കെട്ടിവയ്ക്കരുതെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി സര്‍ക്കാരടക്കമുള്ള കക്ഷികളില്‍ നിന്ന് നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് സിംഗിള്‍ ബെഞ്ച് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
മുല്ലശേരി കനാലിലൂടെ കടന്നു പോകുന്ന വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകള്‍ മാറ്റുന്ന നടപടി വൈകുന്നതിലുള്ള ആശങ്ക കോടതി പ്രകടിപ്പിച്ചു. എത്രനാള്‍ മുല്ലശേരി കനാല്‍ ഇങ്ങനെ തുറന്നിടാനാകുമെന്ന് വാക്കാല്‍ ചോദിച്ചു. പൈപ്പ് മാറ്റത്തിന് റീ ടെൻഡര്‍ വേണ്ടി വരുമെന്നും നടപടി വൈകുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. ഇതില്‍ നടപടി വൈകുകയാണെങ്കില്‍ വിഷയം പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാന് തയാറാണെന്ന് കോടതിയും പറഞ്ഞിരുന്നു. ഇന്നലെ ഹര്‍ജികള്‍ വീണ്ടും പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ വിശദീകരണത്തിന് കൂടുതല്‍ സമയം തേടി. തുടര്‍ന്ന് ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.
എത്രനാള്‍ മുല്ലശേരി കനാല്‍ ഇങ്ങനെ തുറന്നിടാനാകും?
12:13 AM Dec 06, 2022 | Deepika.com