സിജോ പൈനാടത്ത്
കൊച്ചി: ‘വടക്കേപാടത്ത് നെല്ല് പാലുറയ്ക്കാന്‍ തുടങ്ങുമ്പോള്‍തന്നെ താന്നിക്കുന്ന് തൊട്ട് പറക്കുളം മേച്ചില്‍പ്പുറം വരെ കണ്ണാന്തളിച്ചെടികള്‍ തഴച്ചുവളര്‍ന്നു കഴിയും. (കണ്ണാന്തളിപ്പൂക്കളുടെ കാലം).
നൂറുമേനി വിളവുകൊയ്ത നെല്പാടങ്ങളുടെ സമൃദ്ധിയും മനോഹരമായ പൂക്കളുടെ കാഴ്ചവിരുന്നുമെല്ലാം ഓര്‍ത്തെടുത്തു കഥാവൃത്തമൊരുക്കിയത് എം.ടി. വാസുദേവന്‍ നായരാണ്. ആ സമൃദ്ധിയും സൗന്ദര്യവും വര്ത്തമാനത്തിന് നഷ്ടമായതിനെക്കുറിച്ചുള്ള ആകുലതയും കഥയില്‍ വരച്ചിടുന്നുണ്ട്.
നെല്ലും നെല്പാടങ്ങളും നമ്മുടെ ജീവിതപരിസരങ്ങളില്‍ നിന്നു വംശമറ്റുപോകുന്നുവെന്ന വ്യഥകള്‍ ഉറക്കെയുയരുന്ന കാലത്താണ് മലയാളി കിലോയ്ക്ക് ശരാശരി 40 മുതല്‍ 70 രൂപ വരെ നല്കി കടയില്‍ നിന്ന് അരി വാങ്ങുന്നത്.
പാടശേഖരങ്ങളെല്ലാം വ്യാപകമായി കൃഷി ചെയ്തിരുന്ന, നമുക്കാവശ്യമായ അരി നമ്മള് തന്നെ ഉല്പാദിപ്പിച്ചിരുന്ന ഒരു കാലത്തിന് ഏറെ പഴക്കമില്ല. പുതിയ തലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത സമൃദ്ധിയുടെ കൃഷിക്കാലത്തിനു, അയല്പക്കങ്ങളിലും ആവശ്യക്കാര്‍ക്കും നെല്ല് പങ്കുവച്ചിരുന്ന കര്ഷകമനസുകളുടെ പാരസ്പര്യത്തിന്റെ സൗന്ദര്യവും ഉണ്ടായിരുന്നു.
വേണ്ടതു 40 ലക്ഷം ടണ്‍ ഉള്ളത് 8 ലക്ഷം!
അരിയാഹാരം മലയാളിയുടെ ശീലങ്ങളുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ അടുക്കളയില്‍ അരിയൊഴിവാക്കുക അത്ര എളുപ്പവുമല്ല. വര്‍ഷത്തില്‍ 40 ലക്ഷം ടണ്‍ അരിയാണ് മലയാളിയുടെ അടുക്കളയില്‍ ആവശ്യമെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. വിദേശത്തുള്ള മലയാളിക്കു ചോറുണ്ണാന്‍ വേറെ കയറ്റിവിടണം. എന്നാല്‍ കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന അരിയുടെ അളവ് എട്ടു ലക്ഷം ടണ്‍ മാത്രമാണെന്നു കൃഷിവകുപ്പിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
കൃഷി പോയ വഴി
കേരളത്തില്‍ 1955- 56 ല്‍ 7.60 ലക്ഷം ഹെക്ടറില്‍ നെല്‍കൃഷി ഉണ്ടായിരുന്നുവെന്നത് പുതിയ കാലത്തിന് അത്ഭുതമായിരിക്കാം. ആറര പതിറ്റാണ്ടു പിന്നിട്ട് 2022 ലേക്കെത്തിയപ്പോള്‍ കേരളത്തിലെ നെല്‍കൃഷി 2.05 ലക്ഷം ഹെക്ടറിലേക്കു ചുരുങ്ങിയെന്നത് ഒരുപക്ഷേ അത്ഭുതപ്പെടുത്താനിടയുമില്ല! ഏതായാലും നെല്‍കൃഷി നമ്മുടെ വയലുകളില്‍ നന്നേ കുറഞ്ഞുവെന്ന യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ഈ താരതമ്യക്കണക്ക് മതിയാവും.
അരി വരും വഴി
മലയാളിക്ക് ആവശ്യമുള്ള അരിയുടെ നാലിലൊന്നു പോലും കേരളത്തില്‍ ഉല്പാദിപ്പിക്കപ്പെടാത്ത സാഹചര്യത്തില്‍ നമ്മള് അതിനായി ആശ്രയിക്കുന്നത് അയല്‍ സംസ്ഥാനങ്ങളെയാണ്. ആന്ധ്ര, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നെല്ലാമെത്തുന്ന അരിയാണു മലയാളിയുടെ ആഹാരശീലങ്ങളെ ഇന്നു സംതൃപ്തമാക്കുന്നതെന്നു സാരം.
2.5 ലക്ഷം കര്‍ഷകര്‍
സംസ്ഥാനത്തു നെല്ല് സംഭരണം നടത്തുന്ന സപ്ലൈകോയുടെ കണക്കില്‍ കേരളത്തില്‍ 2.5 ലക്ഷം നെല്കര്ഷകരാണുള്ളത്. കഴിഞ്ഞ വര്‍ഷം 7.5 ലക്ഷം മെട്രിക് ടണ്‍ നെല്ലാണു കര്‍ഷകരില്‍ നിന്നു സപ്ലൈകോ സംഭരിച്ചത്. നെല്‍കൃഷി വികസനത്തിനായി 11614.00 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം നീക്കിവച്ചു.
ജില്ലയിലെ നെല്‍കൃഷി
ഏഴു താലൂക്കുകളിലായാണ് ജില്ലയിലെ ഭൂപ്രദേശം വ്യാപിച്ചുകിടക്കുന്നത്. 14 ബ്ലോക്കുകളിലായി 84 ഗ്രാമപഞ്ചായത്തുകളും 124 വില്ലേജുകളുമുള്ള എറണാകുളം ജില്ലയുടെ ആകെ വിസ്തീര്‍ണം 2377.29 ചതുരശ്ര കിലോമീറ്റര്‍.
ഇതില്‍ 5224 ഹെക്ടര്‍ പ്രദേശത്താണ് ജില്ലയില്‍ നെല്‍കൃഷി ഇപ്പോഴുള്ളത്. 14627.2 ടണ്‍ നെല്ലാണ് ഇത്രയും സ്ഥലത്തെ ആകെ നെല്ല് ഉല്പാദനം. തരിശുഭൂമിയില്‍ കൃഷിയിറക്കി വിജയിച്ചതിന്റെ കഥകളും ഈ സ്ഥലങ്ങള്‍ക്കു പറയാനുണ്ട്. റബറിനും നാളികേരത്തിനും പിന്നിലാണ് എറണാകുളം ജില്ലയിലെ നെല്‍കൃഷിയുടെ അളവ്.
മലനാടും ഇടനാടും തീരപ്രദേശവും ഉള്‍പ്പെടുന്ന ജില്ലയുടെ ഭൂപ്രകൃതിയില്‍ നെല്‍കൃഷിയ്ക്ക് അനുയോജ്യമായ പ്രദേശങ്ങള്‍ നിരവധിയാണ്. കൃഷി ലാഭകരമല്ലെന്ന പരാതി ഉയരുമ്പോഴും, സംസ്ഥാനത്തു നെല്‍കൃഷിയുള്ള പ്രദേശങ്ങളില്‍ ജില്ലയ്ക്കു ചെറുതല്ലാത്ത സ്ഥാനമുണ്ട്. പരമ്പരാഗത നെല്‍കൃഷിയ്ക്കു പുറമേ, പൊക്കാളി കൃഷിയിലും ജില്ലയുടെ തീരപ്രദേശങ്ങള്‍ സജീവമാകുന്നു.
അഭിമാനിക്കാനുണ്ട്,
ആകുലപ്പെടാനും!
ജില്ലയുടെ നെല്ലറ എന്നു വിളിപ്പേരുള്ള തോട്ടറ, വലിയ തോതില്‍ നെല്‍കൃഷി നടക്കുന്ന കടുങ്ങല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ പാടശേഖരങ്ങളെല്ലാം ഇന്നും നെല്കൃഷിപ്പെരുമയുടെ വര്‍ത്തമാനങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.
ജില്ലയിലെ എടയ്ക്കാട്ടുവയല്‍, ആമ്പല്ലൂര്‍ പഞ്ചായത്തുകളിലും കോട്ടയം ജില്ലയുടെ ഭാഗമായ വെള്ളൂര്‍ പഞ്ചായത്തിലുമായി വ്യാപിച്ചുകിടക്കുന്ന തോട്ടറ പുഞ്ചയിലെ 1600 ഏക്കറില്‍ ഇപ്പോഴും നെല്‍കൃഷിയുണ്ട്. കടുങ്ങല്ലൂരിലെ നെല്കൃഷിപ്പെരുമ ആ ഗ്രാമത്തിന്റെ പേരില്‍ അരി വിപണിയിലെത്തിച്ചതു വരെയെത്തിയതും അഭിമാനകരമായ മുന്നേറ്റമാണ്.
ജില്ലയുടെ മറ്റു മേഖലകള്‍ക്കും നെല്‍കൃഷിയുടെ വിജയഗാഥകള്‍ പറയാനുണ്ട്;
ഒപ്പം ചില നഷ്ടക്കണക്കുകളും.
അരിയെവിടെ, വയലെവിടെ?
12:13 AM Dec 06, 2022 | Deepika.com