സുൽത്താൻ ബത്തേരി: പിൻവാതിൽ നിയമനം അവസാനിപ്പിക്കുക, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, വിലക്കയറ്റം പിടിച്ചു നിർത്തുക, കർഷകർക്ക് നേരെയുള്ള ജപ്തി നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് മാസം നീളുന്ന പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമിടാൻ തീരുമാനിച്ചു.
കാൽനട ജാഥകൾ, റാലികൾ, വഴി തടയൽ, സർക്കാർ ഓഫീസ് ഉപരോധങ്ങൾ അടക്കമുള്ള പ്രക്ഷോഭ പരിപാടികൾക്കാണ് യുഡിഎഫ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി എട്ടിന് നടക്കുന്ന കളക്ടറേറ്റ് മാർച്ച് വിജയിപ്പിക്കും.
തിരുവനന്തപുരം കോർപറേഷൻ മാതൃകയിൽ ഇന്റർവ്യു പ്രഹസനമാക്കി സംസ്ഥാനം മുഴുവൻ സിപിഎം നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കാൻ കോടതി ഇടപെടണം.
പിഎസ്സി വഴി ജോലി കിട്ടാൻ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരെ സിപിഎം വിഢികളാക്കുകയാണ്. ഏഴ് വർഷത്തെ പിണറായി ഭരണം കേരളത്തിലെ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയുംമൂലം പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങൾ.
കാടും നാടും വേർതിരിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെ മതിയാകു. വന്യമൃഗ ആക്രമണത്തിൽ ചാകുന്ന മൃഗങ്ങൾക്ക് മാത്രം നഷ്ടം പരിഹാരം നൽകുന്നത് അവസാനിപ്പിച്ച് പരിക്കേൽക്കുന്ന മൃഗങ്ങൾക്കും നഷ്ടപരിഹാര തുക നൽകണം. നഷ്ട പരിഹാരത്തുക കാലോചിതമായി വർധിപ്പിക്കണം. വിള നാശവും വിലക്കയറ്റവുംമൂലം പൊറുതി മുട്ടിയ കർഷകരെ ജപ്തി നടപടികളിൽ കുരുക്കി പീഡിപ്പിക്കുകയാണ് സർക്കാർ. കാർഷിക കടങ്ങളിൽ ജപ്തിക്കൊരുങ്ങുന്ന ബാങ്കുകളെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സമരങ്ങൾക്ക് യുഡിഎഫ് നേതൃത്വം നൽകും.
സമര പ്രഖ്യാപന കണ്വൻഷൻ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കെ.കെ. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. ടി. മുഹമ്മദ്, കെ.എൽ. പൗലോസ്, കെ.ഇ. വിനയൻ, ഉമ്മർ കുണ്ടാട്ടിൽ കെ. വിജയൻ, ബാബു പഴുപ്പത്തൂർ, ടി. അവറാൻ, അസയിനാർ തുടങ്ങിയവർ പ്രസംഗിച്ചു.
സർക്കാരിനെതിരേ മൂന്ന് മാസ പ്രക്ഷോഭം പ്രഖ്യാപിച്ച് യുഡിഎഫ്
12:03 AM Dec 06, 2022 | Deepika.com