പാലാ: ഔദ്യോഗികരംഗത്തുനിന്നു വിരമിക്കാനൊരുങ്ങുന്ന കായിക വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട തങ്കച്ചന്സാറിന് ഇത് അഭിമാന മുഹൂര്‍ത്തം. താന്‍ പരിശീലിപ്പിച്ച വിദ്യാര്‍ഥികള്‍ക്കും കോളജിനും ഒരു തവണകൂടി ചാമ്പ്യന്‍ പട്ടം നേടികൊടുത്തും മികച്ച രീതിയില്‍ എംജി മീറ്റ് നടത്തി വിജയിപ്പിക്കുകയും ചെയ്ത് ആത്മനിര്‍വൃതിയിലാണ് ഈ അധ്യയന വര്‍ഷം അവസാനം 2023 ഏപ്രിലില്‍ ഔദ്യോഗിക ജോലിയില്‍നിന്നു വിരമിക്കുന്ന പാലാ അല്‍ഫോന്‍സാ കോളജിലെ കായിക വിഭാഗം മേധാവി തങ്കച്ചന് മാത്യു.
കഴിഞ്ഞ 25 വര്‍ഷമായി അല്‍ഫോന്‍സാ കോളജില്‍ കായിക വിഭാഗം പ്രഫസറായും പരിശീലകനായും സേവന ചെയ്തുവരികയയിരുന്നു. എംജി മീറ്റില്‍ അല്‍ഫോന്‍സാ കോളജിന് നിരവധിത്തവണ ചാമ്പ്യന്‍ പട്ടം നേടിക്കൊടുക്കാന്‍ തങ്കച്ചന് മാത്യുവിനു കഴിഞ്ഞിട്ടുണ്ട്.
ഒളിമ്പ്യന്മാരായ മനോജ് ലാല്‍, പ്രീജ ശ്രീധരന്, സിനി ജോസ് തുടങ്ങിയവരും നിരവധി ഇന്റര്‍നാഷണല്‍ താരങ്ങളും ഇദ്ദേഹത്തിന്റെ ശിഷ്യരാണ്. തിരുവനന്തപുരം ലക്ഷ്മി ഭായി കോളജില്‍നിന്നു ബിരുദവും ഗ്വളിയാര്‍ ലക്ഷ്മി ഭായി നാഷണല്‍ കോളജില്‍നിന്നു ബിരുദാനന്തര ബിരുദവും എംജി യൂണിവേഴ്സിറ്റിയില്‍നിന്നു ഡോക്ടറേറ്റും കരസ്ഥമാക്കിയ ഇദ്ദേഹം സ്പോര്‍ട്സ് അഥോറിറ്റിയുടെ പരിശീലകനായിരുന്നപ്പോളാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ അധ്യാപകനാകുന്നത്. പിന്നീട് 1997ല്‍ അല്‍ഫോന്‍സാ കോളജില്‍ അധ്യാപകനായി. 2004 ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യഷിപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനും 2007 നടന്ന ഇന്ത്യന്‍ യൂണിവേഴ്സിറ്റി മീറ്റിന്റെ ഇന്ത്യന്‍ പരിശീലകനായിരുന്നു തങ്കച്ചന് മാത്യു. കായികാചാര്യ അവാര്‍ഡും മികച്ച കായികാധ്യാപകനുള്ള പുരസ്കാരവും ഇതിനോടകം തങ്കച്ചന് മാത്യുവിനു ലഭിച്ചിട്ടുണ്ട്.
ഔദോഗിക രംഗത്തുനിന്നു വിരമിച്ചാലും മികച്ച കായിക താരങ്ങളെ കണ്ടെത്തി പരിശീലനം നല്‍കുമെന്നും തങ്കച്ചന് മാത്യു പറഞ്ഞു.
തങ്കച്ചൻസാറിന് അഭിമാന മുഹൂര്‍ത്തം
11:47 PM Dec 05, 2022 | Deepika.com