നെടുമങ്ങാട് : അരുവിക്കര പഞ്ചായത്തിൽ ആരംഭിച്ച സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നു. പഞ്ചായത്തിലെ കായിക പ്രേമികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് നാലു വർഷം മുമ്പാണ് കോടികൾ വകയിരുത്തി സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്.
അരുവിക്കര ജലസംഭരണിയിലേക്ക് പോകുന്ന റോഡിൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തായുള്ള പഞ്ചായത്തു വക 75 സെന്റ് ഭൂമിയും ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സമീപത്തുള്ള സ്വകാര്യ വ്യക്തികളിൽ നിന്നും വാങ്ങിയ 25 സെന്റ് വസ്തുവും ചേർത്ത് ഒരേക്കറിലാണ് സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ ചതുപ്പ് നിറഞ്ഞ പ്രദേശം മണ്ണിട്ട് നികത്തി കളിക്കാൻ യോഗ്യമുള്ളതാക്കി.
തുടർന്ന് ആരംഭിച്ച ചുറ്റുമതിലിന്റെ നിർമാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും പാതിവഴിയിലാണ്. ഫുട്ബോൾ കോർട്ട്, വോളിബോൾ കോർട്ട്, സ്റ്റേഡിയത്തിലെത്തുന്ന കാണികൾക്ക് ഇരിക്കാനുള്ള ഗ്യാലറി, കളിക്കാർക്ക് വിശ്രമിക്കാനും വസ്ത്രങ്ങൾ മാറാനുള്ള മുറികൾ, കുടിവെള്ള വിതരണ സംവിധാനം എന്നിവയൊക്കെ നിർമിക്കാൻ പഞ്ചായത്ത് തീരുമാനിച്ചെങ്കിലും പദ്ധതിയിപ്പോഴും തുടങ്ങിയ ഇടത്തു തന്നെ നിൽക്കുന്നു.
അരുവിക്കരയിലെ സ്വകാര്യ സ്റ്റേഡിയങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കായിക പ്രേമികൾ. നാട്ടുകാരുടെ ചിരകാല ആഗ്രഹമായ സ്റ്റേഡിയത്തിന്റെ നിർമാണം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തരമായി പൂർത്തിയാക്കണമെന്ന് കായികപ്രേമികൾ ആവശ്യപ്പെട്ടു.
അരുവിക്കര സ്റ്റേഡിയം നിർമാണം പാതിവഴിയിൽ
11:42 PM Dec 05, 2022 | Deepika.com