തിരുവനന്തപുരം: ദൂരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട സംഭവം ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതാണെന്ന് ഒന്പതു വർഷത്തിനുശേഷം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു.
നേമം സ്വദേശി അശ്വതിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുകൊന്ന കേസിൽ ഭർത്താവ് രതീഷി(35) നെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഓട്ടോറിക്ഷാ ഡ്രൈവറായ രതീഷ് മദ്യപാനത്തിന് അടിമയായിരുന്നു. മാതാപിതാക്കളില്ലായിരുന്ന അശ്വതിയെ രതീഷ് പ്രണയിച്ചാണ് വിവാഹം ചെയ്തത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന രതീഷ് ഭാര്യയെ ഉപദ്രവിച്ചിരുന്നു. അശ്വതിയുടെ മുത്തശി നൽകാമെന്ന് വാഗ്ദാനം ചെയ്ത വസ്തു നൽകാതിരുന്നതും ഉപദ്രവം വർധിക്കാൻ കാരണമായി. 2013 മാർച്ച് 17 ന് നേമത്തെ വാടകവീട്ടിലാണ് അശ്വതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുടമസ്ഥയായ ശാന്തയാണ് മൃതദേഹം ആദ്യം കണ്ടത്. രണ്ട് വയസും മൂന്ന് മാസവും പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മയായ അശ്വതി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ബന്ധുക്കൾ പരാതി നൽകി. ഇതോടെ പോലീസ് അന്വേഷണം തുടങ്ങി. എന്നാൽ മരണത്തിൽ സംശയമില്ലെന്ന നിലപാടിലായിരുന്നു രതീഷ്.
അശ്വതി മരിച്ച ദിവസം ഇയാളുടെ കൈയിൽ പൊള്ളലേറ്റിരുന്നു. അശ്വതിയുടെ മൃതദേഹത്തിൽ തൊട്ടപ്പോൾ പൊള്ളിയതാണെന്നായിരുന്നു ആദ്യം രതീഷ് പോലീസിനോട് പറഞ്ഞത്. ആത്മഹത്യയല്ല എന്ന സംശയം ബലപ്പെട്ടതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൈയിലേറ്റ പൊള്ളൽ മൃതദേഹത്തിൽ തൊട്ടപ്പോഴുണ്ടായതല്ലെന്ന് ഡോക്ടർ വ്യക്തമാക്കിയതോടെ അശ്വതിയുടെ മരണം ആത്മഹത്യയല്ലെന്ന് കൂടുതൽ വ്യക്തമായി. തുടർന്ന് ഡോക്ടർമാരുടെ സംഘം രൂപീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച് നൽകിയ റിപ്പോർട്ടും ആത്മഹത്യാസാധ്യത തള്ളിക്കളഞ്ഞു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അശ്വതിയുടെ മരണത്തിൽ പരാതി നൽകാത്തതിന്റെ കാരണം ചോദിച്ചതിനു കൃത്യമായ ഉത്തരം നൽകാനായില്ല. വിശദമായ ചോദ്യം ചെയ്യലിൽ മണ്ണെണ്ണയൊഴിച്ച് അശ്വതിയെ കത്തിച്ചത് താനാണെന്ന് രതീഷ് സമ്മതിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്.
നേമത്ത് യുവതിയുടെ മരണം: ഭർത്താവ് മണ്ണെണ്ണ ഒഴിച്ചു കത്തിച്ചത്
11:42 PM Dec 05, 2022 | Deepika.com