സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ടു സമാധാനപരമായ ചർച്ചകൾക്കു വഴിതുറക്കുമെന്നു കേരള ഗാന്ധി സ്മാരക നിധിയുടെ വിഴിഞ്ഞം സമാധാന ദൗത്യസംഘം. മുഖ്യമന്ത്രിയെയും സമരനേതാക്കളെയും സന്ദർശിച്ച് സഹകരണം ഉറപ്പാക്കുമെന്നും ഇന്നലെ വിഴിഞ്ഞം സന്ദർശിച്ചശേഷം ഗാന്ധി സ്മാരക നിധി ചെയർമാനും ദൗത്യസംഘം ചെയർമാനുമായ ഡോ.എൻ. രാധാകൃഷ്ണൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. സമരത്തിലേർപ്പെട്ടിരിക്കുന്ന വിവിധ വിഭാഗങ്ങൾ, നിയമപരിപാലനത്തിനു നേതൃത്വം നൽകുന്ന പോലീസ് തുടങ്ങിയവരുമായി സംസാരിച്ച് സമരം സമാധാനപൂർവമായി മാത്രമേ തുടരൂ എന്ന് ഉറപ്പു വരുത്തും.
ഏറെ നാളായി നടന്നുകൊണ്ടിരിക്കുന്ന സമരവും തുടർന്നുള്ള സർക്കാരിന്റെ നടപടികളും സ്ഫോടനാത്മകമായ സാഹചര്യത്തിൽ എത്തിയിരിക്കുന്നതിനാൽ ആത്മസംയമനം എല്ലാവരിൽനിന്നും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. സർക്കാരിന്റെ ഭാഗത്തു നിന്നായാലും സമരം നയിക്കുന്നവരുടെ ഭാഗത്തു നിന്നായാലും പ്രകോപനവും അപകീർത്തികരവുമായ അഭിപ്രായ പ്രകടനങ്ങളോ വിമർശനങ്ങളോ ഇനിയും ഉണ്ടാകരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
മുൻ ജസ്റ്റീസ് എം.ആർ. ഹരിഹരൻ നായർ, നയതന്ത്ര വിദഗ്ദൻ ടി.പി. ശ്രീനിവാസൻ, സ്വാമി അശ്വതി തിരുനാൾ, ഡോ.ജേർജ് ഓണക്കൂർ, എം.എസ്. ഫൈസൽഖാൻ, ഡോ.എൻ. രാധാകൃഷ്ണൻ എന്നിവരടങ്ങിയ കോർ ഗ്രൂപ്പാണ് കേരള ഗാന്ധി സ്മാരക നിധിയുടെ വിഴിഞ്ഞം സമാധാനദൗത്യത്തിനു നേതൃത്വം നൽകുന്നത്. സബർമതിയുടെ പ്രസിഡന്റ് വി.കെ. മോഹനനും ഗാന്ധി മിത്രമണ്ഡലം ജില്ലാ പ്രസിഡന്റ് അഡ്വ.ഉദയകുമാറും ജോയിന്റ് കണ്വീനർമാരാണ്. പത്രസമ്മേളനത്തിൽ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, മുൻ ജസ്റ്റീസ് എം.ആർ. ഹരിഹരൻ നായർ, നയതന്ത്ര വിദഗ്ദൻ ടി.പി.ശ്രീനിവാസൻ, സ്വാമി അശ്വതി തിരുനാൾ, സാബിർ തിരുമല തുടങ്ങിയവരും പങ്കെടുത്തു.
സമാധാനപരമായ ചർച്ചകൾക്കു വഴിതുറക്കുമെന്നു വിഴിഞ്ഞം സമാധാന ദൗത്യസംഘം
11:16 PM Dec 05, 2022 | Deepika.com