കട്ടപ്പന: ഹൈറേഞ്ചിന്റെ പ്രധാന ധനാഗമന മാർഗവും മുഖ്യ കാർഷിക മേഖലയുമായ ഏലംകൃഷി കടുത്ത പ്രതിസന്ധിയിൽ. ഏലക്കായ്ക്ക് ഉണ്ടായിരിക്കുന്ന പ്രതിസന്ധി ജില്ലയിലെയും സംസ്ഥാനത്തെയും സാന്പത്തിക പ്രതിസന്ധിയുടെ രൂക്ഷത വർധിപ്പിക്കും.
കോവിഡ് മാഹാമാരിക്കാലത്തുപോലും തകരാതെ സംരക്ഷിച്ചുനിർത്തിയ സാന്പത്തികരംഗം ഇപ്പോൾ കീഴ്മേൽ മറിയുകയാണ്. 2018ലെ മഹാപ്രളയം വരുത്തിയ മേൽമണ്ണ് ശോഷണവും പുതിയ കാലാവസ്ഥ മാറ്റവും ഏലക്കായുടെ ഉത്പാദനക്ഷമത വലിയ തോതിൽ കുറച്ചിട്ടുണ്ടെങ്കിലും വിപണനമാന്ദ്യവും ഏലം കാർഷിക മേഖലയുടെ വ്യാപനവും ടണ്കണക്കിന് ഏലം വിപണിയിൽ കെട്ടിക്കിടക്കാൻ കാരണമായിട്ടുണ്ട്.
വിദേശ ഡിമാൻഡിൽ കുറവു സംഭവിച്ചത് വിപണന മാന്ദ്യത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ആഭ്യന്തര ഉപഭോഗത്തിലുണ്ടായിരിക്കുന്ന തകർച്ചയാണ് കടുത്ത വെല്ലുവിളി ഉയർത്തുന്നത്. ഒൗഷധക്കൂട്ടായും ഭക്ഷണ ചേരുവയായും പുകയില ഉത്പന്നങ്ങുടെ ഘടകമായും ക്ഷേത്രോത്സവത്തോടനുബന്ധിച്ചുമാണ് പ്രധാനമായും ആഭ്യന്തര വിപണിയിൽ ഏലം വിറ്റഴിക്കുന്നത്. ഗൾഫ് നാടുകളിൽ പാനീയമായും ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടു സീസണുകളിൽ ഏലക്കായ്ക്ക് ഉണ്ടായ വൻ വിലവർധനവ് ഉപഭോഗത്തിൽ മാന്ദ്യം വരുത്തിയിട്ടുണ്ടെന്നാണ് ഒരു നിഗമനം. വിലയിലുണ്ടായ അദ്ഭുതകരമായ കുതിച്ചുചാട്ടം കൃഷിമേഖലയെ വ്യാപിപ്പിച്ചു. പുതിയതരം വിത്തിനങ്ങൾ കൃഷിവ്യാപനത്തിനും കാരണമാക്കിയിട്ടുണ്ട്. മുന്പ് 20 ഡിഗ്രിയിൽ കൂടുതൽ അന്തരീക്ഷ ഉൗഷ്മാവ് ഉയർന്നാൽ ഏലംകൃഷി പ്രയോജനപ്പെടില്ലായിരുന്നു. പുതിയ വിത്തിനങ്ങളുടെ ആവിർഭാവത്തോടെ ഇതിനു മാറ്റം വന്നതും കൃഷിവ്യാപനത്തിനു കാരണമാണ്.
നിലവിൽ ഒരുകിലോ ഏലം ഉത്പാദിപ്പിച്ച് മാർക്കറ്റിലെത്തിക്കാൻ 1,200 രൂപയെങ്കിലും ചെലവു വരുമെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ഒരു കിലോ ഏലക്കായ്ക്ക് 850 രൂപയാണ് ശരാശരി വില. കീടനാശികളുടെയും വളങ്ങളുടെയും വന്പൻ വിലക്കയറ്റവും തൊഴിലാളികളുടെ തൊഴിൽ ഉത്പാദനവും കൃഷിച്ചെലവ് വർധിപ്പിച്ച ഘടകങ്ങളാണ്.
ഏലക്കായുടെ വില ഉയരുന്നതിനനുസരിച്ച് കുത്തകകന്പനികൾ അവരുടെ കീടനാശിനികളുടെയും വളങ്ങളുടെയും കൃഷി അനുബന്ധ സാധനങ്ങളുടെയും വില വർധിപ്പിച്ചതാണ് കൃഷിച്ചെലവ് കൂട്ടിയത്. ഉത്പന്നവില ഉയരുന്നതിനനുസരിച്ച് അനുബന്ധ സാധനങ്ങൾക്ക് വിലകൂട്ടി കുത്തക കന്പനികൾ കൊള്ളയടിക്കുന്നത് നിയന്ത്രിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കൃഷിച്ചെലവ് നിയന്ത്രിച്ചുനിർത്താനുളള പാഠവും ഇതുവരെ ഉണ്ടായിട്ടില്ല.
വിപണിയിലെ ചൂഷണവും കർഷകർ ആരോപണമായി ഉന്നയിക്കുന്നുണ്ട്. ഏലം ലേലമാണ് ഓരോ ദിവസത്തെയും ഏലത്തിന്റെ വില നിശ്ചയിക്കുന്നത്. ലേലം വിലയുടെ ശരാശരിയാണ് അടിസ്ഥാന വിലയായി കണക്കാക്കുന്നത്. ലേലകേന്ദ്രങ്ങളിൽ ശരാശരി വില കുറയ്ക്കുന്ന തന്ത്രമുണ്ടെന്നാണ് കർഷകരുടെ ആക്ഷേപം.
ഉത്പാദനം കുറവാണെന്നു പറയുന്പോഴും ലേലകേന്ദ്രങ്ങളിലെ ലേല പതിവ് കുറയുന്നില്ല. ശരാശരി 1,50,000 കിലോ ലേലത്തിനു വരുന്നുണ്ട്. വ്യാപാരികൾ അവരുടെ ഏലക്കായ് ഗ്രേഡ് ചെയ്ത് മേ·യുള്ളവ തരംതിരിച്ച് വേറെ വില്പന നടത്തി മേ· കുറഞ്ഞവ വീണ്ടും ലേലത്തിൽവച്ച് ശരാശരി വില കുറയ്ക്കുകയാണെന്നാണ് ആക്ഷേപമുള്ളത്.
വലിപ്പവും നിറവും സത്തും കൂടുതലുള്ളവ തെരഞ്ഞുമാറ്റി ബാക്കി വരുന്നതാണ് പുനർലേലത്തിനു വയ്ക്കുന്നത്. അതിനാലാണ് ലേലത്തിലെ പതിവ് കൂടിനിൽക്കുന്നതെന്നാണ് ആക്ഷേപം.
നിശ്ചിത ശതമാനം മുന്തിയ കായ് ഉള്ളവയും മുന്തിയ ഇനം കായ്കൾ ഇല്ലാത്തവയും വെവ്വേറെ ലേലത്തിനു വച്ചാൽ ശരാശരി വില കുറയാതെ സാധാരണ കർഷകർക്ക് ന്യായവില ലഭിക്കുമെന്നാണ് കർഷകർ ചൂണ്ടിക്കാണിക്കുന്നത്. ഏലക്കായുടെ വിലയിടിവ് തടഞ്ഞുനിർത്താനായില്ലെങ്കിൽ സംസ്ഥാനത്തിന്റെ സന്പദ്ഘടനതന്നെ അവതാളത്തിലാകും.
ദിവസവും പരിചരണം വേണ്ട കൃഷിയാണ് ഏലം. പരിചരണം കുറഞ്ഞാൽ കൃഷി പാടെ നശിക്കും. ഉത്്പന്നത്തിന് ന്യായവില ലഭിച്ചില്ലെങ്കിൽ ഏലംകൃഷി പരിചരണം താറുമാറാകും. വരുമാനവും ഇല്ലാതാകും. ഒരു നാടുതന്നെ കഷ്ടത്തിലാകും. ഉത്പാദന ചെലവു കുറയ്ക്കുന്നതിനും പുതിയ വിപണികൾ കണ്ടെത്തുന്നതിനും അടിയന്തര നടപടി ഉണ്ടാകണം. കയറ്റുമതി വർധിപ്പിക്കാനും ശ്രമം ഉണ്ടാകണം.
ഏലക്കായിൽ കീടനാശിനിയുടെ അളവ് അനുവദനീയമായ അളവിലും കൂടുതലായി കണ്ടെത്തിയതും കൃത്രിമ നിറം ചേർക്കുന്നതും കയറ്റുമതിക്ക് തടസമാകുന്നതായി ആക്ഷേപമുണ്ട്. ഇത്നിയന്ത്രിക്കാൻ ബോധവത്കരണവും പരിശോധനയും വേണം.
വില ഇടിഞ്ഞ് ഏലം; നടുവൊടിഞ്ഞ് കർഷകർ
10:55 PM Dec 05, 2022 | Deepika.com