മങ്കൊമ്പ്: മടവീഴ്ചയെത്തുടർന്ന വെള്ളക്കെട്ടിലായ ഇരുമ്പനം പാടശേഖരത്തിനു സമീപത്തെ വീടുകളിൽ നിന്നു ആളൊഴിയുന്നു. മടവീഴ്ചയുണ്ടായതിനെത്തുടർന്ന് രണ്ടു ദിവസമായി പലവീടുകളിലും വെള്ളം കയറിയ നിലയിലാണ്.
വീടുകൾ വാസയോഗ്യമല്ലാതായതോടെയാണ് പല കുടുംബങ്ങളും സുരക്ഷിത സ്ഥാനത്തേക്കു മാറുന്നത്. വർഷം തോറും ആവർത്തിക്കുന്ന ദുരിതങ്ങൾ മൂലം പല കുടുംബങ്ങളും സ്ഥിരമായി ഇവിടം വിട്ടുപോകുന്ന ആലോചനയിലാണ്. പലർക്കും ഗൃഹോപകരണങ്ങളും നിത്യോപയോഗ സാധനങ്ങളും നഷ്ടമായി. വൻതോതിൽ കരകൃഷിയും നശിച്ചു.
ദുരിതം മുൻകൂട്ടി മനസിലാക്കി അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടാകാത്തതാണ് നാട്ടുകാരെ ഇപ്പോൾ മടവീഴ്ചയുണ്ടായ പ്രദേശത്തെ പുറംബണ്ടിന്റെ ബലക്ഷയം സംബന്ധിച്ചു പാടശേഖരസമിതി കഴിഞ്ഞ ആഗസ്റ്റിൽ കെഎൽഡിസിക്കു നോട്ടീസ് നൽകിയിരുന്നതായി പ്രദേശവാസികൾ പറയുന്നു. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ നിയന്ത്രിക്കുന്നതിനും കർഷകർ ആഴ്ചകളായി മുറവിളി കൂട്ടിയിരുന്നു.
ഇതേത്തുടർന്ന് എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം കൂടിയെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ പരിഗണിക്കാമെന്ന് തീരുമാനമാണ് ഉണ്ടായത്. ഇതിലും ഗുരുതരമായ അടിയന്തര സാഹചര്യം ഏതാണെന്നാണ് കർഷകരുടെ ആവശ്യം. കഴിഞ്ഞ പത്തു ദിവസങ്ങൾക്കിടയിൽ 13 പാടശേഖരങ്ങളിലാണ് മടവീഴ്ചയുണ്ടായത്.
ഇരുമ്പനം വിട്ട് പ്രദേശവാസികൾ പലവഴിക്ക്
10:48 PM Dec 05, 2022 | Deepika.com