മാവേലിക്കര: രഞ്ജിത്ത് ശ്രീനിവാസൻ കേസിൽ പ്രോസിക്യൂഷൻ ഭാഗം പ്രീ ചാർജ് ഹിയറിംഗ് ഇന്ന് പൂർത്തിയാക്കി. പ്രതികൾക്കെതിരേ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എൻ.ആർ. ജയരാജ് ഹാജരാക്കിയിട്ടുള്ള കുറ്റപത്രത്തിലെ എല്ലാ വകുപ്പുകളും തെളിയിക്കുന്നതിനുള്ള മതിയായ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്ന് പ്രാരംഭ വാദത്തിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ അവകാശപ്പെട്ടു.
കേസിൽ ആലുവ, എറണാകുളം ജയിലുകളിൽ കഴിയുന്ന പ്രതികളെ മാവേലിക്കര സെഷൻസ് ജഡ്ജ് വി.ജി. ശ്രീദേവിയുടെ ഉത്തരവ് പ്രകാരം ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ അതിശക്തമായ സുരക്ഷയാണ് പോലിസ് ഒരുക്കിയിരുന്നത്. വിചാരണ നടപടികൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള പ്രതികളുടെ നടപടികളെ പ്രോസിക്യൂട്ടർ കോടതിയിൽ എതിർത്തു. തുടർന്ന് കോടതി പ്രതികൾക്ക് സർക്കാർ ചെലവിൽ അഭിഭാഷകനെ നിയോഗിച്ചു വിചാരണ നടപടികളുമായി മുന്നോട്ടു പോകാമെന്ന് നിർദേശിച്ചപ്പോൾ തങ്ങൾക്ക് സ്വന്തമായി അഭിഭാഷകർ ഉണ്ടെന്നും അവർ കോടതിയിൽ ഹാജരാകുമെന്നും പ്രതികൾ കോടതിയെ അറിയിച്ചു. തുടർന്ന് പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കിയ കോടതി പ്രതിഭാഗം വാദം കേൾക്കുവാനായി കേസ് 12ലേക്ക് അവധിവച്ചു.
പ്രോസിക്യൂഷനു വേണ്ടി അഡ്വ. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഡ്വ. ശ്രീദേവി പ്രതാപ്, അഡ്വ. ശില്പ ശിവന്, അഡ്വ. ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരായത്.
രഞ്ജിത് ശ്രീനിവാസന് വധം: പ്രതികളെ കോടതിയിൽ ഹാജരാക്കി
10:48 PM Dec 05, 2022 | Deepika.com