തൊടുപുഴ: കഞ്ചാവും മാരകായുധവുമായി നാലംഗ സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാർകാട് തിരുവിഴാംകുന്ന് മാടാംപാറ എം. ഷാജഹാൻ (33), മണ്ണാർകാട് കോട്ടോപാടം വളപ്പിൽ വി. സുൽഫിക്കർ അലി (27), മണ്ണാർകാട് കോട്ടോപാടം വളപ്പിൽ വി. മുഹമ്മദ് ഷൗക്കത്തലി (28), മണ്ണാർകാട് കുമരംപുത്തൂർ അക്കിപാടം ബംഗ്ലാവ് പടി ചുങ്കത്ത് സി. മുഹമ്മദ് ഹാരിസ് (38) എന്നിവരെയാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിലീപ്കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
വാഹന കച്ചവടത്തിനെന്ന പേരിലാണ് തൊടുപുഴ നഗരത്തിൽ പാലാ റോഡിലെ തിയറ്ററിനു സമീപം ഏറെ നേരമായി സംഘം തന്പടിച്ചത്. ഇതിനിടെ ക്രിസ്മസ്-ന്യൂ ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവുമായി ഇവർ പിടിയിലായത്. സംശയകരമായ സാഹചര്യത്തിൽ കാർ പാർക്ക് ചെയ്തതും വാഹനത്തിലെത്തിയവരുടെ പെരുമാറ്റവും കണ്ട് സ്ഥലത്തെത്തിയ എക്സൈസ് സംഘത്തിനു സംശയം തോന്നുകയായിരുന്നു.
ഇതേത്തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ കാറിലുണ്ടായിരുന്നവരോട് വിവരം തിരക്കി. എന്നാൽ, സംഘത്തിലുണ്ടായിരുന്നവർ പരസ്പരവിരുദ്ധമായാണ് മറുപടി നൽകിയത്. തുടർന്ന് വാഹനത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ 110 ഗ്രാം കഞ്ചാവും കഠാരയും കണ്ടെടുത്തു.
ഇതോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ എക്സൈസ് സംഘം വിശദമായി ചോദ്യംചെയ്തു വരികയാണ്. ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കെത്തിയ ക്രിമിനൽ സംഘമാണെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് പോലീസും പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
പരിശോധനയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ സാവിച്ചൻ മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ ദേവദാസ്, ജയരാജ്, സുബൈർ, അനൂപ്, ദിലീപ്, സുമേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ അപർണ ശശി, സിന്ധു, ഡ്രൈവർ അനീഷ് ജോണ് എന്നിവരും പങ്കെടുത്തു.
കഞ്ചാവും മാരകായുധവുമായി നാലുപേർ പിടിയിൽ
10:33 PM Dec 05, 2022 | Deepika.com