നെടുങ്കണ്ടം: അനുമതിയില്ലാത്ത വാഹനത്തില്‍ സ്കൂള്‍ കുട്ടികളുമായി വിനോദ യാത്രയ്ക്കെത്തിയ വാഹനത്തിനെതിരേ നടപടി. രാമക്കല്‍മേട്ടില്‍ എത്തിയ ടൂറിസ്റ്റ് ബസിനെതിരേയാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടി സ്വീകരിച്ചത്.
സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയശേഷം യാത്ര തുടരാന്‍ അനുവദിച്ചു.
നിലമ്പൂര്‍ ചുങ്കത്തറയില്നിന്നു നൂറോളം വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് രണ്ട് ബസുകളിലായി കൊടൈക്കനാല്‍ സന്ദര്‍ശിച്ചശേഷം രാമക്കല്‍മേട്ടില്‍ എത്തിയത്. കുട്ടികളുമായി വിനോദയാത്രയ്ക്ക് പോകുന്നതിനു മുമ്പായി മോട്ടോര്‍ വാഹനവകുപ്പില്‍നിന്നു സര്‍ട്ടിഫിക്കറ്റ് നേടണമെന്ന നിബന്ധന നിലവിലുണ്ട്. ഒരു ബസിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല.
നെടുങ്കണ്ടം എംവിഐ സൂരജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇത് മനസിലാക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. വാഹനത്തില്‍ അനധികൃതമായി ഘടിപ്പിച്ചിരുന്ന ലൈറ്റുകളും അഴിച്ചുമാറ്റി.
സകൂള്‍ പ്രിന്‍സിപ്പൽ അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചശേഷം വാഹനത്തിന് യാത്ര തുടരാന്‍ അനുമതി നല്കി. രണ്ട് വാഹനത്തിന് അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചിരുന്നെന്നും രണ്ടാമത്തെ ബസ് ബ്രേക് ഡൗണ്‍ ആയതിനാല്‍ മറ്റൊരു ബസ് എത്തിച്ചെന്നാണ് ഉടമകള്‍ സ്കൂളിനെ അറിയിച്ചിരുന്നത്.
മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിൽ നിന്ന് അനുമതി നേടാതെ വിദ്യാര്‍ഥികളുമായി വിനോദ യാത്ര നടത്തിയത് സംബന്ധിച്ച വിവരം വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുമെന്ന് നെടുങ്കണ്ടം ജോയിന്റ് ആര്‍ടിഒ ആര്. അജികുമാര്‍ പറഞ്ഞു.
അനുമതിയില്ലാതെ വിനോദയാത്ര; വാഹനത്തിനെതിരേ നടപടി
10:33 PM Dec 05, 2022 | Deepika.com