കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത് വിദേശത്തേക്ക് കടന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന വട്ടക്കുന്നേല്‍പ്പടി പൂതക്കുഴിയില്‍ ലിയോമോന് ആന്റണി (41) യെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഇസ്രായേലില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് കോട്ടയം സ്വദേശിയിൽനിന്നു ഒരുലക്ഷത്തി എണ്‍പതിനായിരം രൂപയും പാസ്പോര്‍ട്ടും തട്ടിയെടുക്കുകയായിരുന്നു. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം.
ഇയാളുടെ പരാതിയെത്തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ലിയോമോനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ലിയോമോന് വിദേശത്തുനിന്നു നാട്ടിലേക്ക് വരുന്നതായ രഹസ്യവിവരത്തെത്തുടര്‍ന്ന് എസ്എച്ച്ഒ യു. ശ്രീജിത്ത്, എസ്ഐമാരായ എം.ബി. സജി, അന്‍സാരി, സിപിഒമാരായ വിബിന്, ജിനുമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കർഷക മാർച്ചും ധർണയും നാളെ
തൊടുപുഴ: കാർഷിക മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചീനിക്കുഴി ഓർഗനൈസ്ഡ് ഫാർമേഴ്സ് ഫോർ ആക്ഷൻ ഫാർമേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉടുന്പന്നൂർ വില്ലേജ് ഓഫീസിനു മുന്നിൽ നാളെ രാവിലെ 11ന് ധർണ നടത്തും.
വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് പൂർണതോതിൽ നഷ്ടപരിഹാരം നൽകുക, വന്യമൃഗത്തിന്റെ ആക്രമണമേറ്റാൽ മുഴുവൻ ചികിത്സയും സൗജന്യമാക്കുക, ബഫർ സോണ്‍ വനത്തിനുള്ളിലാക്കുക, ജില്ലയിലെ ഭൂപ്രശ്നം പരിഹരിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ധർണയ്ക്കു മുന്നോടിയായി ചെപ്പുകുളം ജംഗ്ഷനിൽനിന്നു പ്രതിഷേധമാർച്ചും സംഘടിപ്പിക്കും.
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് : മൂന്നു വര്‍ഷത്തിനുശേഷം പ്രതി പിടിയിൽ
10:33 PM Dec 05, 2022 | Deepika.com