എരുമേലി: കിണറ്റിൽ വീണ് കാലൊടിഞ്ഞ കൂലിപ്പണിക്കാരനായ ജയിംസ് നടന്നുനേടിയ സമ്മാനങ്ങൾക്ക് തിളക്കം കൂട്ടുകയാണ് കഴിഞ്ഞ ദിവസം ഒന്നാം സമ്മാനമായി കിട്ടിയ സ്വർണമെഡൽ. എരുമേലി ചരള കണ്ണങ്കര കോളനി സ്വദേശിയാണ് പടിപ്പറമ്പിൽ ജയിംസ്. ഇക്കഴിഞ്ഞ നാലിന് തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന വെറ്ററൻസ് അത്ലറ്റിക് മീറ്റിൽ അഞ്ച് കിലോമീറ്റർ നടത്തമത്സരത്തിലാണ് ജയിംസ് സ്വർണം സ്വന്തമാക്കിയത്.
വർഷങ്ങൾക്ക് മുമ്പ് വീട്ടിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ പിടിവിട്ട് കിണറ്റിൽ വീണ് ജയിംസിന്റെ കാൽ ഒടിയുകയായിരുന്നു. ടാപ്പിംഗ് തൊഴിലാളിയായ ജയിംസ് ഇതോടെ പണിക്കു പോകാൻ കഴിയാതെ മാസങ്ങളോളം കിടപ്പിലായി. ചികിത്സകൾക്ക് ശേഷം പതിയെ ഊന്നുവടിയുടെ സഹായത്തോടെ നടക്കാൻ തുടങ്ങി.
കുടുംബം പോറ്റാൻ വീണ്ടും കൂലിപ്പണിക്കിറങ്ങിയ ജയിംസിന് കാലിന്റെ സ്വാധീനക്കുറവ് ഏറെ സങ്കടകരമായിരുന്നു. എന്നാൽ പഴയതുപോലെ നടക്കണമെന്ന വാശിയിൽ ദിവസവും ടാപ്പിംഗ് ജോലിക്കായി പ്രയാസങ്ങൾ സഹിച്ച് കിലോമീറ്ററുകൾ നടന്നതോടെ കാലിന് പഴയ ബലം വന്നുതുടങ്ങുകയായിരുന്നു. അപ്പോഴേക്കും ജയിംസിന്റെ നടത്തത്തിന് വേഗം കൂടിക്കൊണ്ടിരുന്നു. ഇതു ശ്രദ്ധിച്ച നാട്ടുകാർ നടത്തമത്സരത്തിനു പൊയ്ക്കൂടേ എന്ന് ചോദിച്ചുതുടങ്ങിയതോടെ ജയിംസ് മത്സരരംഗത്ത് എത്തുകയായിരുന്നു.
അന്നുമുതൽ ഇങ്ങോട്ട് ലഭിച്ചതാകട്ടെ 70 ൽ അധികം വിജയങ്ങളും അവയ്ക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും. ദേശീയ തലത്തിൽവരെ മെഡലുകൾ നേടി. അച്ഛന്റെ പരിശീലനം കണ്ട് മകൻ ജെസ് ജയിംസും നടത്തത്തിൽ വേഗത നേടി സ്കൂൾതലം മുതൽ യൂണിവേഴ്സിറ്റിതലത്തിൽ വരെ വിജയങ്ങൾ നേടി.
ടാപ്പിംഗ് കഴിഞ്ഞാൽ കൃഷിയാണ് ജയിംസിന്റെ ഉപജീവന മാർഗം. നാടൻ കപ്പ കൃഷി ചെയ്ത് വിളവുകളുമായി വീടിന് അടുത്ത് റോഡരികിൽ വിൽക്കും. കൃഷിയും നടത്തവും മികച്ചതാക്കിയ ജയിംസിനെ എരുമേലി സർവീസ് സഹകരണ ബാങ്ക് അധികൃതർ ബഹുമതി നൽകി ആദരിച്ചിരുന്നു. എരുമേലി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വ്യാപാരി സംഘടനയും ബഹുമതി നൽകിയിരുന്നു.
ഒടിഞ്ഞ കാലിൽ ഇരട്ടിവേഗം; ജയിംസ് നടന്നുനേടി വീണ്ടും സ്വർണമെഡൽ
10:26 PM Dec 05, 2022 | Deepika.com