കാസര്‍ഗോഡ്: കോവിഡ് ദുരിത കാലം പിന്‍വാങ്ങി ജനജീവിതം സാധാരണ നിലയിലായതോടെ ജില്ലയില്‍ വിനോദ സഞ്ചാര മേഖല ഉണർന്നു. ജില്ലയിലേക്ക് ഈ വര്‍ഷം എത്തിയത് 231 വിദേശ വിനോദസഞ്ചാരികള്‍. ആഭ്യന്തര സഞ്ചാരികള്‍ 2,19,294. സെപ്റ്റംബര്‍ മാസം വരെയുള്ള കണക്കാണിത്.ബോട്ടുകളിലും ബേക്കല്‍ കോട്ടയിലും പാര്‍ക്കുകളിലുമെല്ലാം കൊച്ചു കുട്ടികളുമായി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ എത്തുന്നു. ഈ വര്‍ഷം മേയിലാണ് ഏറ്റവും കൂടുതല്‍ വിദേശ വിനോദ സഞ്ചാരികള്‍ ജില്ല സന്ദര്‍ശിച്ചത്. 33 പേര്.
ജനുവരിയില്‍ 31 പേര്. എന്നാല്‍ മറ്റു മാസങ്ങളില്‍ കുറവാണ്. 2021ല്‍ ആകെ മൂന്നു പേര് സന്ദര്‍ശിച്ച കണക്ക് വിലയിരുത്തുമ്പോള്‍ ഇത്തവണ എണ്ണത്തില്‍ വര്‍ധന അവകാശപ്പെടാം. 2019ല്‍ സന്ദര്‍ശിച്ച വിദേശ സഞ്ചാരികളുടെ എണ്ണം 4157 ആയിരുന്നു.
ആഭ്യന്തര സഞ്ചാരികളുടെ കണക്കില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 2,19,294 പേര് എത്തിയതായാണ് വിവരം. ഏറ്റവും കൂടുതല്‍ മാര്‍ച്ചില്‍ ആണ് എത്തിയത്. 28,391. മേയില്‍ 27,791 പേര് എത്തിയപ്പോള്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ കുറവായിരുന്നു. സെപ്റ്റംബറില്‍ 23,207 പേര് ആണ് സന്ദര്‍ശിച്ചത്.
2021ല്‍ ആകെ 61,230 പേരും 2019ല്‍ 2,24,781 പേരും എത്തിയിരുന്നു. 2 വര്‍ഷത്തെ കണക്കു പരിശോധിച്ചാല്‍ ജില്ലയില്‍ ഈ വര്‍ഷം എട്ടു മാസത്തിനകം തന്നെ ഇത്രയും പേര് എത്തിയത് വിനോദ സഞ്ചാര മേഖലയില്‍ സന്ദര്‍ശകരുടെ കുതിച്ചു കയറ്റം ആണ് വ്യക്തമാക്കുന്നത്.
ഇത് ഈ മേഖലയില്‍ പുത്തന്‍ ഉണര്‍വ് പകര്‍ന്നതായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി ലിജോ ജോസഫ് പറഞ്ഞു. കണ്വതീര്‍ഥ ബീച്ച് വികസനം, പൊസഡിഗും ഹില്‍ ടൂറിസം, ടൂറിസം സര്‍ക്യൂട്ട് പദ്ധതി എന്നിവ പൂര്‍ണ തോതില്‍ നടപ്പാക്കിയാല്‍ ജില്ലയ്ക്ക് വലിയ ടൂറിസം വികസന സാധ്യതകളാണുള്ളത്. കാഞ്ഞങ്ങാട് കൈറ്റ് ബീച്ച് പണി തീരാറായിട്ടുണ്ട്. ഈ മാസം ഉദ്ഘാടനം നടക്കും. ഈ മാസം 24ന് ആരംഭിക്കുന്ന ബേക്കല്‍ ഫെസ്റ്റ് ജില്ലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ടൂറിസം ഫെസ്റ്റ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം മാപ്പില്‍ വരാത്ത വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കണ്ടെത്തി സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ടൂറിസം വകുപ്പ് ഒരുക്കുന്നുണ്ട്.
രണ്ടുലക്ഷം ആഭ്യന്തരസഞ്ചാരികൾ: വിനോദസഞ്ചാരമേഖല ഉണരുന്നു
01:04 AM Dec 05, 2022 | Deepika.com