ശ്രീകണ്ഠപുരം: കുടിയേറ്റ ജനതയുടെ കൈക്കരുത്തിൽ പണിത കണ്ടകശേരി പാലം അപകടാവസ്ഥയിലായി വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതർക്ക് മൗനം. 20 വർഷം മുമ്പ് കോട്ടയം രൂപതയുടെ സഹായത്തോടെ നാട്ടുകാർ പിരിവെടുത്താണ് പാലം നിർമിച്ചത്.
പടിയൂർ, പയ്യാവൂർ പഞ്ചായത്തുകളും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തും പാലം നിർമാണത്തിൽ സഹായിച്ചിരുന്നു. 2002 ൽ കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടാണ് പാലം ഉദ്ഘാടനം നടത്തിയത്.
ഉദ്ഘാടനം കഴിഞ്ഞ വർഷം തന്നെ മണിക്കടവിൽ ഉരുൾപൊട്ടിയതിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ പാലത്തിന്റെ തൂണുകൾ പുഴയിലേക്ക് താഴ്ന്നു പോയിരുന്നു. തുടർന്ന് പാലത്തിന്റെ സ്ലാബ് ഒരു ഭാഗത്തേക്ക് ചെരിഞ്ഞു. കൈവരിയും അരികിലെ കരിങ്കൽകെട്ടും തകരുകയും ചെയ്തു. കൈവരി തകർന്ന ഭാഗത്ത് അപകടാവസ്ഥ കാരണം നാട്ടുകാർ എല്ലാ വർഷവും മുളകെട്ടി നിർത്തുകയാണ് ചെയ്യുന്നത്.പയ്യാവൂരിൽ നിന്ന് ബ്ലാത്തൂർ, തിരൂർ, കാഞ്ഞിലേരി, കണിയാർവയൽ, ഇരിക്കൂർ ഭാഗത്തേക്കുള്ള എളുപ്പവഴിയാണ് കണ്ടകശേരി പാലം. മട്ടന്നൂർ എയർപോർട്ടിലേക്ക് പയ്യാവൂരിൽ നിന്നുള്ള എളുപ്പമാർഗമായതിനാൽ നിരവധി പേർ ഇതുവഴി പോകാറുണ്ട്. പാലം അപകടാവസ്ഥയിലായി വർഷങ്ങൾ കഴിഞ്ഞിട്ടും അറകുറ്റപ്പണി നടത്താനോ, പുതുക്കിപ്പണിയാനോ യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല.
കണ്ടകശേരി പാലം അവഗണനയിൽ
01:00 AM Dec 05, 2022 | Deepika.com