പറവൂർ: വിദ്യാർകൾക്ക് സർക്കാർ നിശ്ചയിച്ച യാത്രാ നിരക്ക് ഇളവ് നൽകാതെ അങ്കമാലി-കൊടുങ്ങല്ലൂർ-പറവൂർ-വൈപ്പിൻ മേഖലയിലെ സ്വകാര്യ ബസുകൾ അമിത ചാർജ് ഈടാക്കുന്നതായി പരാതി.
മോട്ടോർ വാഹന വകുപ്പ് 2022 ഏപ്രിൽ 30ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 16 ഫെയർ സ്റ്റേജുകളിലായി 40 കിലോമീറ്റർ വരെ വിദ്യാർഥികൾക്ക് സൗജന്യ നിരക്കിൽ യാത്ര ചെയ്യാം. പരമാവധി നിരക്ക് ആറു രൂപയാണ്.
രണ്ടര കിലോമീറ്റർ വരുന്ന മിനിമം ദൂരത്തിന് മുതിർന്നവർക്ക് മിനിമം ചാർജ് 10 രൂപയാണ്. വിദ്യാർഥികൾക്ക് ഒരു രൂപയും. എന്നാൽ പറവൂർ മേഖലയിലെ സ്വകാര്യ ബസുകാർ ഈ മിനിമം ചാർജ് അംഗീകരിക്കുന്നില്ല. അവരുടെ മിനിമം രണ്ട് രൂപയാണ്. പറവൂരിൽനിന്നു ഏഴിക്കരയിലേക്ക് ഫുൾ ടിക്കറ്റിന് 18 രൂപയാണ്. വിദ്യാർഥികൾ മൂന്നു രൂപ നൽകിയാൽ മതി. എന്നാൽ അഞ്ചു രൂപ നൽകാതെ ബസുകാർ സമ്മതിക്കില്ല.
മാലിപ്പുറത്തുനിന്നും കുന്നുകര എംഇഎസ് കോളജിൽ പഠിക്കാൻ പോകുന്ന ഒരു വിദ്യാർഥിക്ക് പറവൂർ വരെ നാലു രൂപയും പറവൂരിൽ നിന്നും കോളേജ് വരെ മൂന്നു രൂപയും നൽകിയാൽ മതി. എന്നാൽ, യഥാക്രമം എട്ടും അഞ്ചും രൂപ വീതമാണ് നിർബന്ധപൂർവം വാങ്ങുന്നത്.
പ്രതിദിനം 12 രൂപ വീതമാണ് അന്യായമായി ഈടാക്കുന്നത്. ഒരു അധ്യയന വർഷം 200 പ്രവൃത്തി ദിവസങ്ങൾ കണക്കാക്കിയാൽ ഒരു വിദ്യാർഥിയിൽനിന്നു 2400 രൂപയാണ് സ്വകാര്യ ബസുകാർ അന്യായമായി തട്ടിയെടുക്കുന്നത്.
ഒരു ഡിഗ്രി വിദ്യാർഥിയുടെ പഠനം പൂർത്തിയാകുമ്പോൾ ഇപ്പോഴത്തെ നിരക്കനുസരിച്ച് മൂന്ന് വർഷം കൊണ്ട് 7200 രൂപ. ഒന്നിലധികം കുട്ടികൾ പഠിക്കുന്ന രക്ഷിതാക്കളുടെ കീശ കീറും. അമിത നിരക്ക് വഴി ഓരോ ദിവസവും ആയിരത്തോളം രൂപ ഓരോ സ്വകാര്യ ബസുകളുടെയും ബാഗുകളിൽ വീഴുന്നുണ്ടെന്ന് കണക്കാക്കുന്നു.
വിദ്യാർഥി സൗജന്യത്തിന്റെ പേരിൽ മുതിർന്നവരുടെ നിരക്ക് ഇന്ത്യയിലേറ്റവും കൂടുതൽ കേരളത്തിലാണെന്ന ആക്ഷേപം നിലനിൽക്കേയാണ് ഈ പകൽക്കൊള്ള. ടിക്കറ്റ് നിരക്കിനെക്കുറിച്ച് അറിവുള്ള വിദ്യാർഥികൾ ചോദിച്ചാൽ തരംപോലെ അവരെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും അവർക്ക് നേരെ ബഹളം വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനാൽ അവർ നിശബ്ദരാവുകയാണെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.
പറവൂർ ജോയിന്റ് ആർടിഒയിൽ നിന്ന് വിവരാവകാശ നിയമപ്രകാരം വാങ്ങിയെടുത്ത ഔദ്യോഗിക നിരക്ക് ചാർട്ട് സഹിതം ട്രാൻസ്പോർട്ട് കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച് പരാതി നൽകിയതായി മുസ്ലിം ലീഗ് പറവൂർ നിയോജക മണ്ഡലം സെക്രട്ടറി കെ.കെ. അബ്ദുള്ള, എംഎസ്എഫ് പറവൂർ നിയോജക മണ്ഡലം കൺവീനർ സഹൽ അഫ്സൽ എന്നിവർ അറിയിച്ചു.
വിദ്യാർഥികളിൽനിന്ന് അമിത ചാർജ് ഈടാക്കുന്നുവെന്ന്
12:31 AM Dec 05, 2022 | Deepika.com