വൈപ്പിൻ: വൈപ്പിൻ തീരദേ ശത്ത് അണലിശല്യം രൂക്ഷമാ യതോടെ പ്രദേശ വാസികൾ ഭീതിയിൽ. നായരന്പലം, ഞാറക്കൽ, എടവനക്കാട്, ചെറായി മേഖലകളിലാണ് അണലിപ്പാന്പുകളുടെ സാന്നിധ്യം ഏറെ കണ്ട് വരുന്നത്.
രണ്ട് ദിവസം മുന്പ് ചെറായി ബേക്കറിക്ക് പടിഞ്ഞാറ് ഒരു വീട്ടമ്മ മുറ്റത്ത് ഒരുദിവസം മുന്പ് കൊണ്ട് വന്നിട്ടിരുന്ന തേങ്ങ ചാക്കിലാക്കാൻ തുനിയവേ രണ്ടര അടിയോളം നീളമുള്ള അണലിയെ കണ്ടെത്തി. തേങ്ങ പെറുക്കിയെടുത്തുകൊണ്ടിരിക്കെയാണ് പാന്പിനെ കണ്ടത്. കുറച്ച് നാൾ മുന്പ് ചെറായി ഗൗരീശ്വരത്തിനു പടിഞ്ഞാറ് ഒരുവീടിന്റെ വളപ്പ് ക്ലീൻ ചെയ്യുന്നതിനിടെ മൂന്നര അടിയോളം നീളമുള്ള അണലിയെ പിടികൂടിയിരുന്നു.
കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ നായരന്പലത്തും എളങ്കുന്നപ്പുഴയിലുമൊക്കെ അണലിയുടെ കടിയേറ്റ് വിദ്യാർഥിയടക്കം നിരവധി പേർക്ക് ജീവഹാനിവരെ സംഭവിച്ചിട്ടുണ്ട്. മാരക വിഷമുള്ള അണലിപ്പാന്പുകൾ ഉപ്പുള്ള തീരമേഖലയിൽ സാധാരണ കണ്ടുവരാറില്ലായിരുന്നു. എന്നാൽ കിഴക്കൻ മേഖലയിൽനിന്നും ഗ്രാവലും മറ്റും തീരദേശത്തേക്ക് കൂടുതലായി എത്തിച്ചു തുടങ്ങിയപ്പോൾ ഇതിലൂടെയാണത്രേ പാന്പുകൾ തീരപ്രദേശത്ത് എത്തിയതെന്ന് നാട്ടുകാർ പറയുന്നത്.
വീട്ടുവളപ്പുകളിൽ തേങ്ങ, വിറക്, ഇഷ്ടിക, ഗ്രാവൽ തുടങ്ങിയവ കൂട്ടിയിടുന്ന ഇടങ്ങളിലാണ് ഇവ എത്തി താവളമടിക്കുന്നത്. വൈപ്പിൻ നിവാസികൾക്ക് പാന്പുകടിയേറ്റാൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് കൊച്ചി നഗരത്തിലോ അങ്കമാലിയിലോ എത്തിയാലേ ചികിത്സ ലഭിക്കുകയുള്ളു. വൈപ്പിനിലെ ഒരാശുപത്രിയിലും പാന്പുകടിക്ക് ചികിത്സയില്ല. ഇതും തീരദേശ വാസികളുടെ ഉറക്കം കെടുത്തുന്നു.
വൈപ്പിൻ തീരത്ത് അണലിശല്യം; നാട്ടുകാർ ഭീതിയിൽ
12:31 AM Dec 05, 2022 | Deepika.com