കോതമംഗലം: ഏറ്റവും വലിയ സന്പത്ത് വിശ്വാസമെന്ന് കോതമംഗം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ നടന്ന കോതമംഗലം ബൈബിൾ കണ്‍വൻഷന്റെ സമാപന ദിവസമായ ഇന്നലെ പൊന്തിഫിക്കൽ കുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു ബിഷപ്.
മാമ്മോദീസ സ്വീകരിച്ചവരെല്ലാം പ്രേഷിതരാണ്. വിശ്വാസ പ്രഘോഷകരായിരിക്കുവാൻ ദൈവം നമ്മോട് ആവശ്യപ്പെടുന്നു. ഇങ്ങിനെ വിശ്വാസത്തിനു വേണ്ടി ജീവിക്കുവാൻ സന്നദ്ധരാകുന്നവർക്ക് നിത്യജീവിതത്തെക്കുറിച്ച് പ്രതീക്ഷ നൽകുന്ന പ്രത്യാശയുണ്ടാകുമെന്നും ബിഷപ് പറഞ്ഞു.
വികാരി ജനറാൾമാരായ മോണ്‍. ഫ്രാൻസിസ് കീരംപാറ, മോണ്‍. പയസ് മലേക്കണ്ടത്തിൽ, ഫാ. ജോസ് പുൽപ്പറന്പിൽ, ഫാ. ജോണ്സണ് വാമറ്റം, ഫാ.ജോർജ് കുരിശുമൂട്ടിൽ, ഫാ. ജോർജ് കൊച്ചുപറന്പിൽ എന്നിവർ പൊന്തിഫിക്കൽ കുർബാനയിൽ സഹകാർമികരായി. തുടർന്ന് ബ്രദർ സന്തോഷ് കരുമാത്ര വചനപ്രഘോഷണം നടത്തി.
സമാപന സമ്മേളനത്തിൽ കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറന്പിൽ, കണ്വൻഷൻ ജനറൽ കോ-ഓഡിനേറ്റർ റവ. ഡോ. തോമസ് ജെ. പറയിടം, കോ-ഓഡിനേറ്റർ രാജേഷ് പിട്ടാപ്പള്ളിൽ, ജിമ്മിച്ചൻ പുതിയാത്ത്, ജോണ്‍ അലക്സ്, കെ.കെ. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
വിശ്വാസം ഏറ്റവും വലിയ സന്പത്ത്: മാർ മഠത്തിക്കണ്ടത്തിൽ
12:30 AM Dec 05, 2022 | Deepika.com