കോതമംഗലം: കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽനിന്നു ഗവി യാത്ര ആരംഭിച്ചു. ആന്റണി ജോണ് എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു. എടിഒ കെ.ജി. ജയകുമാർ അധ്യക്ഷത വഹിച്ചു.
380 കിലോ മീറ്റർ ദൂരയാത്രയിൽ 100 കിലോ മീറ്റർ ദൂരം നിബിഢ വനത്തിലൂടെ വന്യമൃഗങ്ങളെ കാണാവുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. അഞ്ചോളം ഡാമുകളും യാത്രയുടെ ഭാഗമായി കാണാൻ സാധിക്കും. രാവിലെ നാലിന് കോതമംഗലം ഡിപ്പോയിൽനിന്ന് ആരംഭിക്കുന്ന സർവീസ് മൂവാറ്റുപുഴ - തൊടുപുഴ - പാല - പൊൻകുന്നം - മണിമല - റാന്നി വഴി പത്തനംതിട്ടയിൽ ഏഴിന് എത്തിച്ചേരും.
തുടർന്ന് 7.30ന് അവിടെനിന്നു ഗവിയിലേക്ക് യാത്ര തിരിക്കും. മൂഴിയാർ - ആങ്ങാമുഴി - കക്കി ഡാം - കൊച്ചുപന്പ -ഗവി - സത്രം - വള്ളക്കടവ് വഴി വണ്ടിപ്പെരിയാറിൽ എത്തി പരുന്തുംപാറ കൂടി സന്ദർശിച്ച് അതേ റൂട്ടിൽ വൈകുന്നേരം 6.30ന് അവിടെനിന്നു തിരിച്ച് രാത്രി 9.30ന് കോതമംഗലത്ത് എത്തിച്ചേരുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എൻട്രി ഫീസും ഉച്ച ഭക്ഷണവും ഉൾപ്പെടെ 2000 രൂപയാണ് ടിക്കറ്റ് നിരക്ക്.
ജനറൽ കണ്ട്രോളിംഗ് ഇൻസ്പെക്ടർ അനസ് ഇബ്രാഹിം, ടൂർ കോ ഓർഡിനേറ്റർ എൻ.ആർ. രാജീവ്, കെ.പി. സാജു, പി.എ. നജ്മുദ്ദീൻ, എൻ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
കോതമംഗലം കെഎസ്ആർടിസി ബസ് ഗവിക്ക് പുറപ്പെട്ടു
12:30 AM Dec 05, 2022 | Deepika.com