അയർക്കുന്നം: അയർക്കുന്നം ബൈപാസ് യാഥാർഥ്യമാകുമോ. 13വർഷം മുൻപ വിജ്ഞാപനം ഇറങ്ങുകയും നിർമാണ ഉദ്ഘാടനം നടത്തുകയും ചെയ്തിട്ട് ബൈപാസിന്റെ പണി പോലും നടത്താൻ സാധിച്ചിട്ടില്ല. അധികൃതരുടെ ഭാഗത്തുനിന്നുള്ള അലംഭാവമാണ് പദ്ധതി വൈകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുൻമന്ത്രി കെ.എം. മാണി എന്നിവരുടെ ശ്രമഫലമാണ് അയർക്കുന്നം ബൈപാസ് പദ്ധതി പ്രഖ്യാപിച്ചത്.
പദ്ധതി പ്രഖ്യാപിക്കുമ്പോൾ 75 ലക്ഷം രൂപ വകയിരുത്തിയിരുന്നു. സ്ഥലം ഉടമകൾക്ക് മതിയായ വില ലഭിക്കാത്തതിനാൽ ഉടമകൾ സമ്മതപത്രം ഒപ്പിട്ടു നൽകിയില്ല.
അധികൃതർ ഭൂമി നിർബന്ധമായി ഏറ്റെടുത്ത് പണി നടത്താൻ തയാറായുമില്ല. വിജ്ഞാപനം ഇറങ്ങിയതോടെ ഒന്നും ചെയ്യാതെ കിടക്കുന്ന ഭൂമി കാടുകയറി കിടക്കുകയാണ് നിർദിഷ്ട ബൈപാസ് അയർക്കുന്നം പെട്രോൾ പമ്പ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് തിരുവഞ്ചൂർ റോഡ് കുറുകെ കടന്നു അയർക്കുന്നം പള്ളിക്ക് സമീപം എത്തുന്ന വിധത്തിലാണ്.
പദ്ധതി യാഥാർഥ്യമായാൽ അയർക്കുന്നത്തിന്റെ മുഖച്ഛായ മാറുന്ന പദ്ധതിയാണ്. 27 സ്ഥലം ഉടമകളാണ് ബൈപാസ് റോഡിനു നിശ്ചയിച്ചസ്ഥലത്തുള്ളത്.
അയർക്കുന്നം ബൈപാസ് യാഥാർഥ്യമാകുമോ?
11:49 PM Dec 04, 2022 | Deepika.com