ഏറ്റുമാനൂർ: നീണ്ടൂർ പ്രാലേൽ പാലത്തിന്റെ നിർമാണം വൈകും. കുമരകം കോണത്താറ്റ് പാലത്തിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യം വിലയിരുത്തിയാണ് തീരുമാനം.
കോണത്താറ്റ് പാലം പൊളിച്ചതോടെ കോട്ടയം - കുമരകം - ചേർത്തല റോഡിലൂടെ പോകേണ്ട ഏറെ വാഹനങ്ങൾ ഇടയാഴം - കല്ലറ - നീണ്ടൂർ റോഡിലൂടെയാണ് പോകുന്നത്. പ്രാലേൽ പാലംകൂടി പൊളിച്ചാൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാകും.
പ്രാലേൽ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ എംഎൽഎയും മന്ത്രിയുമായ വി.എൻ. വാസവൻ പരിസരവാസികളുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചുചേർത്തിരുന്നു. ഈ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോണത്താറ്റ് പാലത്തിന്റെ നിർമാണം നടക്കുന്ന സമയം കൊണ്ട് പ്രാലേൽ പാലത്തിന്റെ നിർമാണത്തിനായി ഏറ്റെടുക്കേണ്ട സ്ഥലം അളന്ന് കല്ലിടാനും പാലം പൊളിക്കുന്നത് ഒഴികെയുള്ള നിർമാണ പ്രവർത്തനങ്ങൾ പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പൂർത്തിയാക്കാനും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. നാളെ മുതൽ സ്ഥലം അളന്ന് കല്ലിടും.
യോഗത്തിൽ നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ തോമസ് കോട്ടൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പമ്മ തോമസ്, പഞ്ചായത്ത് മെംബർമാരായ എം.കെ. ശശി, പി.ഡി. ബാബു, ആലീസ് ജോസഫ്, കൈപ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. ബാലൃഷ്ണൻ, പൊതുമരാമത്ത് എൻജിനിയർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ, ബാബു ജോർജ്, എം.എസ്. ഷാജി, ടോമി തേനാകരയിൽ, ജോസ്മോൻ ജോസ്, സിബിൾ തറയ്ക്കൽ, ജയ്സൺ പ്ലാച്ചേരിൽ, ജോസി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
നീണ്ടൂർ പ്രാലേൽ പാലം നിർമാണം കോണത്താറ്റ് പാലം നിർമാണത്തിനു ശേഷം
11:49 PM Dec 04, 2022 | Deepika.com