കാട്ടാക്കട : ഗോത്രസാരഥി പദ്ധതി പാളിയതോടെ അഗസ്ത്യവന മേഖലയിലെ വിദ്യാർഥികൾ സ്കൂളിൽ എത്തിയിട്ട് ഒരാഴ്ചയിലേറെയാകുന്നു. പദ്ധതി പ്രകാരമുള്ള വാഹനത്തിന്റെ വാടക ലഭിക്കാതായതോടെയാണ് പഞ്ചായത്തിലെ ഉത്തരംകോട് ഇരുവേലി സ്കൂളിലെ ആദിവാസി വിദ്യാർഥികളുടെ പഠനം മുടങ്ങിയത്. നിലവിൽ ഒന്നുമുതൽ പത്ത് വരെയുള്ള ക്ലാസുകളിലായി 265 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ആദിവാസി മേഖലയിലെ 135 വിദ്യാർഥികളും ഇവിടെയുണ്ട്. ഇതിൽ ഉൾവനങ്ങളിൽ നിന്നും എത്തുന്ന 84 പേരാണ് ഗോത്രസാരഥി പദ്ധതി പ്രകാരം ഉത്തരംകോട് സ്കൂളിൽ എത്തിയിരുന്നത്.
പട്ടിക വർഗ തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ തർക്കം കാരണം പുതിയ അധ്യായന വർഷത്തിൽപ്പോലും ആദ്യദിനം സ്കൂളിൽ എത്താൻ വിദ്യാർഥികൾക്ക് കഴിഞ്ഞിരുന്നില്ല. ക്രിസ്മസ് പരീക്ഷകളും വാർഷിക പരീക്ഷകളും അടുത്തുവരുന്ന സാഹചര്യത്തിൽ സ്കൂളിൽ എത്താൻ കഴിയാതെ വന്നാൽ ഇവരുടെ പഠന നിലവാരം തന്നെ തകർന്നുപോകും. ഇപ്പോൾ പഞ്ചായത്തുകളെ ഏൽപ്പിച്ച ഈ പദ്ധതി വീണ്ടും ട്രൈബൽ വകുപ്പ് തന്നെ നേരിട്ട് നടത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.
അടിയന്തരമായി ഗോത്ര സാരഥി പദ്ധതിയുടെ പോരായ്മകൾ പരിഹരിക്കാൻ ട്രൈബൽ ഡിപ്പാർട്ട്മെന്റ് ഇടപെടണമെന്ന ആവശ്യം ശക്തമാണ്. കോവിഡ് കാലഘട്ടത്തിനുശേഷം സ്കൂളുകൾ തുറന്നതിന് പിന്നാലെയാണ് ഗോത്രസാരഥി പദ്ധതി പഞ്ചായത്തുകളെ ഏൽപ്പിച്ചത്. തുടക്കത്തിൽ വാഹനസൗകര്യവും പണവും ആരു നൽകുമെന്ന് തർക്കമായതിനെ തുടർന്നാണ് പഞ്ചായത്തുകൾ ഗോത്രസാരഥി പദ്ധതി ഏറ്റെടുക്കാൻ വിമുഖത കാണിച്ചത്. പഠനത്തിന്റെ അവസാന നാളുകൾ എത്തിയതോടെ വീണ്ടും ഗോത്ര സാരഥി പദ്ധതി കുട്ടികളോട് അവഗണന കാട്ടിയിരിക്കുകയാണ്. പഞ്ചായത്ത് പദ്ധതിയ്ക്കായി വാടകയ്ക്ക് എടുത്ത സ്വകാര്യ വാഹനങ്ങൾക്ക് കഴിഞ്ഞ നാല് മാസത്തിലേറെയായി വാടക നൽകിയിട്ടില്ല. ഇത്തരത്തിൽ വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾക്ക് ഒരുലക്ഷം മുതൽ ഒന്നര ലക്ഷം വരെ കുടിശികയായി ലഭിക്കാനുണ്ടെന്ന് ഗോത്രസാരഥി പദ്ധതിയ്ക്കായി വാഹനമോടിക്കുന്ന ഡ്രൈവർമാർ പറയുന്നു.
ആദിവാസി വിദ്യാർഥികളുടെ പഠനം മുടങ്ങുന്നു
11:45 PM Dec 04, 2022 | Deepika.com