തിരുവനന്തപുരം: നിയമനകത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയ്ക്കുള്ളിലും പുറത്തും കഴിഞ്ഞ ഒരു മാസത്തോളമായി നടക്കുന്ന സമരം ഒത്തുതീർപ്പാക്കാൻ മന്ത്രി എം.ബി.രാജേഷ് ഇടപെടുന്നു. വിഷയം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി ഇന്ന് രാഷ്ട്രീയപ്പാർട്ടികളുടെ യോഗം വിളിച്ചു. വൈകുന്നേരം നാലിന് മന്ത്രിയുടെ ചേംബറിലാണ് യോഗം.
ഭരണസമിതി അംഗങ്ങൾക്കൊപ്പം യുഡിഎഫ്, ബിജെപി നേതാക്കളും യോഗത്തിൽ പങ്കെടുക്കും. വിവാദ കത്തുകളിൽ ഒരെണ്ണം എഴുതിയത് താനാണെന്ന് സമ്മതിച്ച സിപിഎം കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറിയും സ്ഥിരംസമിതി അധ്യക്ഷനുമായ ഡി.ആർ. അനിലിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കി പ്രശ്ന പരിഹരിക്കാനാണ് നീക്കമെന്നാണ് വിവരം. എന്നാൽ കത്ത് വിവാദത്തിൽ യുഡിഎഫും ബിജെപിയും മേയറുടെ രാജി ആവശ്യപ്പെട്ടാണ് സമര രംഗത്തുള്ളത്. മന്ത്രിതല ചർച്ചയിലും ഇക്കാര്യം തന്നെ ഉന്നയിക്കുമെന്നാണ് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് പി. പത്മകുമാറും ബിജെപി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപനും വ്യക്തമാക്കുന്നത്. യുഡിഎഫിൽ നിന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി, യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് പി. പത്മകുമാർ, കൗണ്സിലർമാർ, മറ്റ് കക്ഷിനേതാക്കൾ എന്നിവരും ബിജെപിയിൽ നിന്ന് ജില്ല സെക്രട്ടറി വി.വി. രാജേഷ്, ബിജെപി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപൻ എന്നിവരും ചർച്ചയിൽ പങ്കെടുക്കും. വിഷയത്തിൽ ഇന്നു മുതൽ സമരം കടുപ്പിക്കാൻ യുഡിഎഫും ബിജെപിയും തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് സർക്കാരിന്റെ അനുനയ നീക്കം.
ആഴ്ചകളായി തുടരുന്ന സമരം നഗരസഭയുടെ ദൈംദിന പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ഭരണ നേട്ടം ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും വിവാദങ്ങൾ ഭരണസമിതിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കുന്നതായി പാർട്ടിക്കുള്ളിലും സർക്കാരിലും വിലയിരുത്തലുമുണ്ട്. അതിനാൽ സമരം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീക്കം.
സമരം തീർക്കാൻ യോഗം വിളിച്ച് മന്ത്രി എം.ബി.രാജേഷ്
11:43 PM Dec 04, 2022 | Deepika.com