കാട്ടാക്കട : മക്കൾ ഉപേക്ഷിച്ച വയോധിക അലഞ്ഞത് മൂന്നുനാൾ. ഒടുവിൽ രക്ഷകരായി നാട്ടുകാരും വിളപ്പിൽശാല പോലീസുമെത്തി. കേസിൽ കുടുങ്ങുമെന്നായപ്പോൾ ഇളയമകൾ അമ്മയെ ഏറ്റെടുത്തു. വിളപ്പിൽശാലയിലുള്ള ഇളയ മകൾക്കൊപ്പമാണ് എൺപതുകാരിയായ ഫാത്തിമ ബീവി കഴിയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മകൾ ഫാത്തിമ ബീവിയോട് വീടുവിട്ടു പോകാൻ ആവശ്യപ്പെട്ടു.
തുടർന്ന് ഫാത്തിമ ബീവി മലയിൻകീഴ് മൂങ്ങോടുള്ള മൂത്ത മകളുടെ വീട്ടിലെത്തി. ഇവർ അമ്മയെ വീട്ടിൽ കയറ്റാൻ കൂട്ടാക്കിയില്ല. വീടിന്റെ ഗേറ്റ് പൂട്ടിയശേഷം മൂത്തമകൾ ഓട്ടോറിക്ഷയിൽ അമ്മയെ കയറ്റി വിളപ്പിൽശാലയിലെ ബന്ധുവീട്ടിലെത്തിച്ചു. അമ്മയ്ക്ക് ശുചിമുറിയിൽ പോകാൻ അകത്തേക്ക് കയറ്റണമെന്ന് ബന്ധുവിനോട് പറഞ്ഞു. ബന്ധു അമ്മയെ വീടിനുള്ളിലെ ശുചിമുറിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മകൾ ഒട്ടോയിൽ കയറി സ്വന്തം വീട്ടിലേക്ക് പോയി. ഫാത്തിമ ബീവിയുടെ സംരക്ഷണം ബാധ്യതയാകുമെന്ന് മനസിലാക്കിയ ബന്ധു ഫാത്തിമ ബീവിയെയും കൂട്ടി പോലീസിനെ സമീപിച്ചു. വിളപ്പിൽശാല എസ്ഐ ആശിഷ് ഫാത്തിമ ബീവിയുടെ രണ്ട് മക്കളെയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഫാത്തിമ ബീവി വീണ്ടും ബന്ധുവീട്ടിലായി. സംഗതി പന്തികേടാണെന്ന് മനസിലാക്കിയ ബന്ധു രാവിലെ ഫാത്തിമ ബീവിയെ മൂങ്ങോടുള്ള മൂത്ത മകളുടെ വീടിന്റെ ഗേറ്റിനു മുന്നിൽ കൊണ്ടാക്കി മടങ്ങി.
സ്വന്തം മാതാവ് ഗേറ്റിനു മുന്നിൽ നിന്ന് കേണിട്ടും മകൾ ഗേറ്റ് തുറക്കാനോ അവരെ വീടിനുള്ളിൽ കയറ്റാനോ കൂട്ടാക്കിയില്ല. റോഡിൽ നിന്ന് കരയുന്ന വയോധികയെ കണ്ട് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു.വാർഡ് മെമ്പർ മഞ്ജുവും പോലീസും നാട്ടുകാരും നിർബന്ധിച്ചിട്ടും മകൾ അമ്മയെ സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് പോലീസ് ജീപ്പിൽ കയറ്റി ഫാത്തിമ ബീവിയെ ഇളയമകളുടെ വീട്ടിലെത്തിച്ചു. ഇളയ മകൾ അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ ആദ്യം വിസമ്മതിച്ചെങ്കിലും, മക്കൾക്കെതിരെ കേസെടുക്കുമെന്ന് എസ്ഐ പറഞ്ഞതോടെ അവർ വഴങ്ങി. അതോടെ മൂന്നു ദിവസത്തെ നാടകീയ രംഗങ്ങൾക്ക് വിരാമം.
മക്കൾ ഉപേക്ഷിച്ച വയോധികയ്ക്ക് രക്ഷകരായി നാട്ടുകാരും പോലീസും
11:43 PM Dec 04, 2022 | Deepika.com