കുമരകം: വേലിയേറ്റത്തെത്തുടർന്ന് കുട്ടനാട്ടിലെ ജലനിരപ്പ് ഉയരുന്നതിനാൽ മടവീഴ്ച വർധിച്ചു വരുന്ന സാഹചര്യത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടിയന്തരമായി താഴ്ത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വിവിധ കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ 15ന് അടയ്ക്കുമെന്ന ഉന്നതതല യോഗ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്നും എന്നാൽ ഷട്ടർ താഴ്ത്തുന്നത് അന്നുവരെ നീട്ടിവച്ചാൽ സമ്പൂർണ മടവീഴ്ചയായിരിക്കും ഫലമെന്ന് കേരള സംസ്ഥാന നെല്ല്-നാളികേര കർഷക ഫെഡറേഷൻ പറഞ്ഞു.
പ്രശ്നങ്ങളുടെ ഗൗരവം മനസിലാക്കി അടിയന്തരമായി പരിഹാരം കണ്ടെത്താൻ തയാറാകണമെന്ന് ആവശ്യപ്പെട്ട് കൃഷി, ഇറിഗേഷൻ വകുപ്പ് മന്ത്രിമാർക്ക് ഇ-മെയിൽ സന്ദേശങ്ങൾ അയച്ചതായി പ്രസിഡന്റ് ബേബി പാറക്കാടനും വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരിയും പറഞ്ഞു.
കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും നെൽപ്പാടങ്ങളിൽ വിത്ത് വിതയ്ക്കാൻ ഒരുക്കിയിട്ട പാടശേഖരങ്ങളിൽ തണ്ണീർമുക്കം ബണ്ടിലൂടെ വേലിയേറ്റം മൂലം ഉണ്ടായ വെള്ളപ്പൊക്കം തടയാൻ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസും ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് എഡിഎം എസ്. സന്തോഷ് കുമാറിന് നിവേദനം നൽകി.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടിയന്തരമായി അടയ്ക്കണം
11:39 PM Dec 04, 2022 | Deepika.com