മങ്കൊമ്പ്: 23 വർഷമായി മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ കീഴിൽ 1999 -ൽ സ്ഥാപിതമായ പുളിങ്കുന്ന് എൻജിനിയറിംഗ് കോളജിന്റെ വിവിധ ബ്രാഞ്ചുകൾ കുസാറ്റ് കാമ്പസിലേക്ക് നീക്കാനും ക്രമേണ കോളജ് അടച്ചുപൂട്ടാ നും നടക്കുന്ന ശ്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം പി സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനും കുസാറ്റ് വൈസ് ചാൻസലർ ഡോ. മധുസൂദനനും എഐസിടിഇ ചെയർമാൻ പ്രഫ. ജഗദേഷ് കുമാറിനും കത്ത് നൽകി. കോളജ് പുളിങ്കുന്നിൽത്തന്നെ നിലനിർത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു .
എൻജിനിയറിംഗിന്റെ വിവിധ ബ്രാഞ്ചുകൾക്കു പുറമേ എംസിഎ കോഴ്സിൽ രാജ്യത്തിന്റെ പലഭാഗത്തുനിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് എന്ന വസ്തുത കണക്കിലെടുക്കാതെ കോളജ് മാറ്റുന്ന കാര്യം ഏകപക്ഷീയമായി തീരുമാനിക്കാൻ അനുവദിക്കില്ലെന്ന് എംപി പറഞ്ഞു.
കോളജ് അധികാരികളുടെ കെടുകാര്യസ്ഥത കാരണമാണ് കുട്ടികൾ കുറയുന്നത്. ക്ലാസ് മുറികളുടെ കുറവ് എത്രയും വേഗം പരിഹരിക്കണമെന്നും കാലങ്ങളായി മുടങ്ങി കിടക്കുന്ന കോളജിന്റെ ചുറ്റുമതിൽ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂണിവേഴ്സിറ്റിയിൽ അടുത്ത കാലത്ത് അഡ്മിഷൻ പ്രക്രിയയിൽ ഉണ്ടായ പാകപ്പിഴ എന്നിവയെല്ലാം പരിഹരിച്ചു കോളജിനെ പഴയ ഉന്നത നിലവാരത്തിൽ എത്തിക്കാൻ സർക്കാരും യൂണിവേഴ്സിറ്റി അധികൃതരും മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുളിങ്കുന്ന് എൻജിനിയറിംഗ് കോളജ് നിർത്തുക എന്ന തീരുമാനം കൈക്കൊണ്ടാൽ അത് പുളിങ്കുന്ന് ഗ്രാമത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനും ഉപജീവനത്തിനു പോലും തടസമുണ്ടാകും. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
എത്രയും വേഗം കോളജിൽ സ്പോട്ട് അഡ്മിഷൻ നടത്താനും അഡ്മിഷൻ പ്രക്രിയയുടെ മൊത്തത്തിലുള്ള തകരാറുകൾ പരിഹരിക്കാനും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുളിങ്കുന്ന് എൻജിനിയറിംഗ് കോളജ് മാറ്റരുത്
10:51 PM Dec 04, 2022 | Deepika.com