കുറവിലങ്ങാട്: ഒന്നാം നമ്പര്‍ സംസ്ഥാന ഹൈവേയായ എംസി റോഡിലെ പല ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും സ്ഥിതി അതീവ ദയനീയം. യാത്രക്കാർ പേടിച്ചിട്ട് ഇതിനു സമീപത്തേക്കു പോലും വരാത്ത അവസ്ഥയാണ്. കാടുകയറിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍നിന്നു മാസങ്ങള്‍ക്കു മുമ്പേതന്നെ യാത്രക്കാര്‍ പുറത്തായിരുന്നു.
എംസി റോഡരികിൽ പലേടങ്ങളിലും കാട് പടര്‍ന്നു പന്തലിച്ച സ്ഥിതിയിലാണ്.
റോഡിന്റെ വശങ്ങൾ കവർന്ന കാട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളെയും കീഴ്പ്പെടുത്തിയിരിക്കുകയാണ്.
ലക്ഷങ്ങള്‍ ചെലവഴിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുണ്ടായിട്ടും യാത്രക്കാര്‍ പെരുവഴിയില്‍ നിൽക്കേണ്ട സ്ഥിതി.
ഇരിപ്പിടങ്ങൾ
കാട്ടിലാണ്!
കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ ചിലതില്‍ യാത്രക്കാരുടെ ഇരിപ്പിടങ്ങള്‍ പോലും കാണാന്‍ കഴിയാത്ത സ്ഥിതിയിലാണ്. പച്ചിലപ്പടര്‍പ്പുകള്‍ തഴച്ചുവളരുന്നുകയറിയതോടെയാണ് ഇരിപ്പിടങ്ങൾ കാണാമറയത്ത് ആയത്.
കോടികള്‍ ചെലവഴിച്ച എംസി റോഡ് വികസനത്തിന്റെ ഭാഗമായി പണികഴിപ്പിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ പലതും അപകടങ്ങളിലും കാലപ്പഴക്കത്തിലും തകര്‍ന്നു മേല്‍ക്കൂര ഒടിഞ്ഞു തൂങ്ങിയ സ്ഥിതിയിലുമാണ്.
തദ്ദേശവാസികള്‍ സംഘടിച്ചു ശ്രമദാനമായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ശുചീകരിക്കുന്ന പരിപാടി നേരത്തെ ഉണ്ടായിരുന്നു. ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ അടക്കം ഇത്തരം കാര്യങ്ങളിലേക്കു ശ്രദ്ധിക്കുന്നില്ല.
പൊതുമരാമത്ത് വകുപ്പിനും ഇതൊന്നും നോക്കാൻ സമയമില്ലാത്ത അവസ്ഥയാണ്.
എംസി റോഡിൽ ഇഴജന്തുക്കൾക്ക് വിശ്രമകേന്ദ്രം!
10:35 PM Dec 04, 2022 | Deepika.com