തൊടുപുഴ: കട്ടപ്പനയിൽ ഇഎസ്ഐ ആശുപത്രി സ്ഥാപിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി. കട്ടപ്പന നിർമലസിറ്റിയിൽ ആശുപത്രി തുടങ്ങുന്നതിനു നാലേക്കർ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. ഭൂമി ഇഎസ്ഐ കോർപ്പറേഷനു കൈമാറിയ ശേഷം 2023ൽ പദ്ധതിയുടെ തറക്കല്ലിടും. രണ്ടു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
മലയോര മേഖലയിലെ തൊഴിലാളികൾക്കും സാധാരണക്കാർക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്തുന്ന ആശുപത്രി ജില്ലയ്ക്കു ലഭിച്ച സമ്മാനമാണെന്നു ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.
100 ബെഡ്
ആശുപത്രി
കഴിഞ്ഞ രണ്ടര വർഷമായി നടത്തിയ പരിശ്രമമാണ് ഫലം കണ്ടതെന്നും എംപി പറഞ്ഞു. ഇടുക്കിയിൽ ഇഎസ്ഐ ആനുകൂല്യമുള്ള തൊഴിലാളികളുടെ ഐപിനന്പർ 18000 ആണ്. മലയോര മേഖലയിൽ ഐപി നന്പർ 15000 മിനിമമായി കേന്ദ്ര സർക്കാർ പുനർ നിശ്ചയിച്ചതാണ് ഇടുക്കിക്ക് 100 ബെഡ് ആശുപത്രി അനുവദിക്കാൻ സഹായമായത്. കേന്ദ്ര സർക്കാർ സമീപനാളിൽ പാസാക്കിയ തൊഴിൽ നിയമങ്ങളിലെ പ്രധാന പരിഷ്കരണം അസംഘടിത മേഖലയിലും തോട്ടം തൊഴിലാളികൾക്കും ഇഎസ്ഐ ആനുകൂല്യം നൽകണമെന്നതായിരുന്നു.
സൂപ്പർ സ്പെഷാലിറ്റി സ്വപ്നം
ഇതു സംബന്ധിച്ചു പാർലമെന്റ് പാസാക്കിയ നിയമത്തിനു ചുവടുപിടിച്ചു കേരളത്തിലും നിയമ നിർമാണമുണ്ടാകും. ഇതോടെ ആയിരക്കണക്കിനു തോട്ടം തൊഴിലാളികൾക്കുൾപ്പെടെ എല്ലാ വിഭാഗം വിദഗ്ധ ചികിത്സയും ആശുപത്രിയിൽ ലഭ്യമാകും. ഭാവിയിൽ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായി വികസിപ്പിക്കാനും കഴിയും. കേന്ദ്ര തൊഴിൽമന്ത്രി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്നുവന്ന ഇഎസ്ഐ ബോർഡ് യോഗമാണ് ആശുപത്രിക്ക് അന്തിമ അനുമതി നൽകിയത്.
കട്ടപ്പനയിൽ ഇഎസ്ഐ ആശുപത്രിക്ക് അനുമതി
10:24 PM Dec 04, 2022 | Deepika.com