കാഞ്ഞിരപ്പള്ളി: കുട്ടികളെ കായികമായി വളർത്താനുള്ള ശ്രമങ്ങൾ ഒരു ഭാഗത്തുനടക്കുന്നതായി ഘോരംഘോരം പ്രസംഗിക്കുന്നവർതന്നെ കൗമാരങ്ങളുടെ കായിക സ്വപ്നങ്ങൾക്കു മേൽ മണ്ണുവാരിയിട്ടു.
കാഞ്ഞിരപ്പള്ളിയിൽ നടക്കാൻ പോകുന്ന റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭക്ഷണ അവശിഷ്ടങ്ങൾ തള്ളാൻ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവൺമെന്റ് ഹൈസ്കൂളിലെ ഹൈജംപ് പിച്ച് കുഴിച്ചു നശിപ്പിച്ചു.
നാളെ മുതൽ ഒന്പതുവരെ കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭക്ഷണ അവശിഷ്ടങ്ങൾ കുഴിച്ചുമൂടാനായിട്ടാണ് കുന്നുംഭാഗം ഗവൺമെന്റ് ഹൈസ്കൂൾ മൈതാനത്തു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കുഴിയെടുത്തത്.
ഏഴടി താഴ്ചയിൽ കുഴി
ഏഴ് അടി താഴ്ചയിലും വീതിയിലും ജെസിബി ഉപയോഗിച്ചാണ് പിച്ചിൽ കുഴിയെടുത്തത്. ഇതോടെ വർഷങ്ങളായി ഉപയോഗിക്കുന്ന ഹൈജംപ് പിച്ച് ആകെ നശിച്ചു. ഹൈജംപിൽ പിച്ചിനായി അരിച്ചെടുത്ത് ഉറപ്പിച്ച രണ്ടു ലോഡ് മണലിനു പുറത്താണ് കുഴിയിലെ മണ്ണ് ഇട്ടത്. ഹൈജംപ് റണ്ണപ്പിനായി ഉപയോഗിക്കുന്ന സ്ഥലവും ഇങ്ങനെ കുഴിച്ചു നശിപ്പിച്ചിരിക്കുകയാണ്. കൂടാതെ ലോംഗ് ജംപ് പിച്ചിനു സമീപവും കുഴിയെടുത്തിട്ടുണ്ട്.
സംഭവമറിഞ്ഞതോടെ പിടിഎയുടെയും വാർഡ് മെംബർ ആന്റണി മാർട്ടിന്റെയും നേതൃത്വത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
വേസ്റ്റ് തള്ളാൻ പിച്ച്!
മേഖലയിലെ കായിക താരങ്ങളുടെ പരിശീലന കേന്ദ്രമാണ് ഇത്തരത്തിൽ വിവേകമില്ലാതെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കുഴിവെട്ടി നശിപ്പിച്ചത്. ഒട്ടേറെ കായിക താരങ്ങൾക്കു ജന്മം നൽകിയ കുന്നുംഭാഗം സ്കൂൾ ഗ്രൗണ്ടിൽ മേഖലയിലെ കായിക മാമാങ്കങ്ങൾ അരങ്ങേറുന്ന വേദി കൂടിയാണ്.
പ്രഭാത സവാരിക്ക് ഉൾപ്പെടെ ആളുകൾ ഉപയോഗിക്കുന്ന പാതകൂടിയാണ് ഇങ്ങനെ യാതൊരു വീണ്ടുവിചാരവുമില്ലാതെ കുഴിയെടുത്തു നശിപ്പിച്ചിരിക്കുന്നതെന്നു നാട്ടുകാർ ആരോപിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് അധികൃതരെത്തി അവശിഷ്ടങ്ങൾ ഇവിടെ നിക്ഷേപ്പിക്കില്ലെന്ന് ഉറപ്പു നൽകി.
ഹൈജംപ് പിച്ചിൽ വേസ്റ്റ് കുഴി! ഇതാണ് കായിക കേരളം!
10:15 PM Dec 04, 2022 | Deepika.com