കോട്ടയം: രാഷ്ട്രീയവിവാദങ്ങൾക്കിടയിൽ ഡോ. ശശി തരൂർ തന്റെ മധ്യകേരളത്തിലെ പടയോ ട്ടം ആരംഭിച്ചു. പാലായിലും ഈരാറ്റുപേട്ടയിലും കാഞ്ഞിരപ്പള്ളിയിലും വിവിധ പരിപാടികളിൽ പങ്കെടുത്തും മതമേലധ്യക്ഷൻമാരെ സന്ദർശിച്ചും തരൂർ തരംഗമായി. പാലായിൽ കെ.എം. ചാണ്ടി അനുസ്മരണ പ്രഭാഷണത്തിനായി തരൂർ എത്തുന്നതിനു മണിക്കൂറുകൾക്കു മുന്‍പുതന്നെ ടൗണ്‍ഹാളും പരിസരവും ജനനിബഡമായി. ആരവങ്ങൾക്കിടയിലൂടെ തരൂർ വേദിയിലേക്ക് ആനയിക്കപ്പെട്ടപ്പോൾ ജനക്കൂട്ടം ഒന്നാകെ ഇളകിമറിയുകയായിരുന്നു.
ആരവങ്ങളിൽ
തരൂരിനെ വേദിയിലിരുത്തി ഭാവി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ കെ.എം. ചാണ്ടി ഫൗണ്ടേഷൻ ചെയർമാൻ ഡോ. സിറിയക് തോമസ് തയാറായപ്പോൾ ഹർഷാരവത്തോടെയാണ് ജനം ഏറ്റെടുത്തത്.
സിറിയക് തോമസിന്റെ തരൂരിനെക്കുറിച്ചുള്ള ഓരോ വാക്കുകളെയും നിറഞ്ഞ കൈയടികളോടെയാണ് ജനം സ്വീകരിച്ചത്. ബുദ്ധിയും വിവരവും കൂടിപ്പോയതുകൊണ്ടു കെ.എം. ചാണ്ടിയെ പാർട്ടി നേതാക്കൾ പിന്നിൽനിന്നു കുത്തിയ കഥയും വെളിപ്പെടുത്തിയ സിറിയക് തോമസ് ഇതു തരൂരിനുള്ള ഉപദേശമാണെന്നും സൂചിപ്പിച്ചു.
വിദ്യാഭ്യാസമുള്ള കെ.എം. ചാണ്ടി രാഷ്ട്രീയ പ്രവർത്തകരുടെ തോളിൽ കൈയിടുന്നില്ലെന്നായിരുന്നു കുറ്റം ചാർത്തപ്പെട്ടത്. ഇതെല്ലാം തരൂരും മനസിലാക്കണമെന്നും പാലായിൽനിന്നോ പൂഞ്ഞാറിൽനിന്നോ കോട്ടയത്തുനിന്നോ മത്സരിച്ചാലും ജയത്തെക്കുറിച്ചുള്ള ആശങ്ക വേണ്ടെന്നും സിറിയക് തോമസ് പറഞ്ഞു. ഹർത്താലും സമരങ്ങളും മാറ്റി നിർത്തിയില്ലെങ്കിൽ കേരളത്തിൽ വികസനം മുരടിക്കുമെന്ന് ആഗോളവത്കരിക്കപ്പെട്ട മലയാളി എന്ന വിഷയത്തിൽ പ്രസംഗിക്കവേ ഡോ. ശശി തരൂർ എംപി പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളുടെ സാന്നിധ്യം നിറഞ്ഞുനിന്നു. മാണി സി. കാപ്പൻ എംഎൽഎയും യുഡിഎഫ് ചെയർമാൻ സജി മഞ്ഞക്കടന്പിലും കേരള കോണ്‍ഗ്രസ് നേതാക്കളായ പി.സി. തോമസും വക്കച്ചൻ മറ്റത്തിലും ഡിസിസി നേതാക്കളായ എ.കെ. ചന്ദ്രമോഹൻ, ബിജു പുന്നത്താനം, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രഫ. സതീശ് ചൊള്ളാനിയും ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടക്കൽ തുടങ്ങി മറ്റു നേതാക്കളും പങ്കെടുത്തു.
ബിഷപ്പുമാരെ സന്ദർശിച്ചു
ഉച്ചകഴിഞ്ഞ് മൂന്നോടെ കാഞ്ഞിരപ്പള്ളി ബിഷപ്സ് ഹൗസിലെത്തി ബിഷപ്പുമാരെ സന്ദർശിച്ചതോടെയാണ് കോട്ടയത്തെ പര്യടനത്തിനു തുടക്കമായത്. ബിഷപ്പുമാരായ മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കൽ എന്നിവരുമായി ഒരു മണിക്കൂറോളം സംസാരിച്ചു. പ്രദേശിക കോൺഗ്രസ് നേതാക്കളും ഇവിടെ കാണാൻ എത്തിയിരുന്നു. തുടർന്നാണ് പാലായ്ക്കു പോയത്.
പാലാ ടൗണ്‍ഹാളിലെ പരിപാടിക്കു ശേഷം ശശി തരൂർ പാലാ ബിഷപ്സ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടിനെയും മാർ ജോസഫ് പള്ളിക്കാപ റന്പിലിനെയും സന്ദർശിച്ചു. അരമണിക്കൂറോളം ബിഷപ്പുമായി സംസാരിച്ച ശേഷമാണ് അദ്ദേഹം ഈരാറ്റുപേട്ടയിലെ യൂത്ത് കോണ്‍ഗ്രസ് സമ്മേളനനഗറിലേക്കു പുറപ്പെട്ടത്.
ആവേശക്കടലായി തരൂരിന്റെ അശ്വമേധം
02:53 AM Dec 04, 2022 | Deepika.com