കൽപ്പറ്റ: വൈത്തിരി തളിപ്പുഴയിലെ ഗോത്ര പൈതൃക ഗ്രാമം (എൻ ഉൗര്) സന്ദർശിക്കാനെത്തുന്നവരുടെ വാഹനങ്ങൾക്കു പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനു സ്വകാര്യഭൂമിയിൽ നടത്തിയ നിർമാണം വിവാദത്തിൽ. തോട് നികത്തിയും കുന്നിടിച്ചും പാർക്കിംഗ് ഗ്രൗണ്ട് നിർമിച്ചതാണ് വിവാദത്തിനു വഴിയൊരുക്കിയത്. ഗ്രൗണ്ട് നിർമാണത്തിനെതിരേ രംഗത്തുവന്നിരക്കയാണ് ജില്ലയിലെ ഒരു വിഭാഗം പരിസ്ഥിതി പ്രവർത്തകർ.
നികത്തിയ തോട് മണ്ണുനീക്കി പുനഃസ്ഥാപിക്കണമെന്നും നിയമവിരുദ്ധ നിർമാണത്തിനു ഒത്താശ ചെയ്ത കുന്നത്തിടവക വില്ലേജ് ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വൈത്തിരി പഞ്ചായത്ത് ഓഫീസ്, ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസ്, പൂക്കോട് എൻ ഉൗര് ഗോത്ര പൈതൃക ഗ്രാമം ഓഫീസ് അധികാരികൾക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്കു പരാതി നൽകിയിരിക്കയാണ് പരിസ്ഥിതി പ്രവർത്തകർ.വൈത്തിരി താലൂക്കിലെ കുന്നത്തിടവക വില്ലേജിൽ ബ്ലോക്ക് നന്പർ 25ലെ 157/3, 157/5, 157/16 സർവേ നന്പറുകളിലെ ഭൂമിയുമായി ബന്ധപ്പെട്ട റവന്യൂ രേഖകളിൽ കൃത്യമായി രേഖപ്പെടുത്തിയ കൈത്തോടാണ് പാർക്കിംഗ് ഗ്രൗണ്ട് നിർമാണത്തിനു നികത്തിയതെന്നു പരിസ്ഥിതി പ്രവർത്തകരായ തോമസ് അന്പലവയൽ, ബാബു മൈലംപാടി, സുലോചന രാമകൃഷ്ണൻ, എസ്. ശ്രീരാമൻ എന്നിവർ പറഞ്ഞു.
കുന്നിടിച്ചത് അനുമതി തേടാതെയാണെന്നാണ് ജില്ലാ ജിയോളജിസ്റ്റ് പറയുന്നത്. എന്നാൽ അനധികൃത കുന്നിടിക്കലിനെതിരേ കേസെടുക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. പാർക്കിംഗ് ഗ്രൗണ്ട് നിർമാണത്തിന് ഇടിച്ചുനിരത്തിയ കുന്നിനു മുകൾഭാഗത്തു ആദിവാസി കുടുംബങ്ങൾ താമസമുണ്ട്.
പേരമാരിയുണ്ടായാൽ ഈ പ്രദേശം നിരങ്ങിനീങ്ങാൻ സാധ്യത ഏറെയാണ്. പൂക്കോട് ആനമലയിൽ ഉദ്ഭവിച്ച് തളിപ്പുഴയിലെത്തുന്ന തോടിന്റെ പ്രവാഹവും തടസപ്പെടുത്തിയിരിക്കയാണ്. സിമന്റ് റിംഗ് വച്ച് തോട് അടച്ചുകെട്ടി പാലം നിർമിച്ചാണ് പ്രവാഹം തടഞ്ഞത്. ഈ പാലം പൊളിച്ചുനീക്കി തോടിന്റെ പ്രവാഹം സാധാരണനിലയിലാക്കണം. മഴക്കാലങ്ങളിൽ വലിയ അളവിൽ വെള്ളം ഒഴുകുന്നതാണ് തോട്.
അടിമവേലയിൽനിന്നു മോചിപ്പിച്ച ആദിവാസി കുടുംബങ്ങൾക്കു പതിച്ചുനൽകുന്നതിനു സംസ്ഥാന സർക്കാരിനു വിട്ടുകിട്ടിയ ഭൂമിയുടെ ഭാഗമാണ് നിയമവിരുദ്ധമായി എൻ ഉൗര് പദ്ധതിക്കു ഉപയോഗപ്പെടുത്തിയത്.
ആദിവാസികൾക്കു പതിച്ചുനൽകേണ്ട ഭൂമി മറ്റാവശ്യത്തിനു വിനിയോഗിക്കുന്നതിനെതിരേ വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കേസ് നിലനിൽക്കെയാണ് പൈതൃകഗ്രാമം പദ്ധതിയുമായി പട്ടികവർഗ-ടൂറിസം വകുപ്പുകൾ മുന്നോട്ടുപോയത്.
ആദിവാസികളെ മറയാക്കിയുള്ള ചൂഷണമാണ് പൈതൃക ഗ്രാമം പദ്ധതിയുടെ പേരിൽ നടക്കുന്നത്. പദ്ധതി ഗുണഭോക്താക്കളായ ആദിവാസികൾ നാമമാത്രമാണ്. വൈത്തിരി പഞ്ചായത്തിൽ ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ട് പ്രകൃതിയെയും ആദിവാസികളെയും തകർക്കുന്ന പ്രവർത്തനങ്ങൾ ശക്തമാക്കുകയാണെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു.
ഗോത്ര പൈതൃക ഗ്രാമം! പാർക്കിംഗ് ഗ്രൗണ്ട് നിർമാണം വിവാദത്തിൽ
12:49 AM Dec 04, 2022 | Deepika.com