മൂവാറ്റുപുഴ: വിദ്യാർഥികളെ കയറ്റാൻ മടിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആർടിഒയ്ക്കും പോലീസിനും താലൂക്ക് വികസന സമിതി യോഗം നിർദേശം നൽകി. ഞായറാഴ്ചകളിൽ സർവീസ് മുടക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ പരിശോധിച്ച് നടപടി സ്വീകരിക്കാനും ആർടിഒയ്ക്ക് നിർദേശം നൽകി.
കെഎസ്ആർടിസി, സ്വകാര്യ ബസ് സ്റ്റാന്‍ഡുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന വ്യാപകമാണെന്ന പരാതിയെത്തുടർന്ന് ഇവിടെ രാത്രികാലങ്ങളിലടക്കം പട്രോളിംഗ് ശക്തമാക്കാൻ പോലീസിനും എക്സൈസിനും നിർദേശം നൽകി. ഭാരവാഹനങ്ങളുടെ നഗരയാത്രകൾക്ക് ക്രമീകരണം ഏർപ്പെടുത്താനും തീരുമാനമായി.
നഗരത്തിൽ ആവശ്യമായ ഇടങ്ങളിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കണം. ആവോലി പഞ്ചായത്തിലെ പി.എം. റോഡിന് വീതികൂട്ടുവാനുള്ള നടപടികൾ തുടങ്ങും. എംവിഐപി കനാലുകളുടെ കാടുകൾ വെട്ടിതെളിച്ച് ജലമൊഴുക്ക് സുഗമമാക്കാൻ നിർമാണ പ്രവർത്തനങ്ങൾക്കായുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. മുറിക്കല്ലിലെ റോഡ് പുറന്പോക്കുകൾ അളന്നു തിട്ടപ്പെടുത്താനും സർവേയറോട് നിർദേശിച്ചു. യോഗത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ആർഡിഒ പി.എൻ. അനി, തഹസീൽദാർ (എൽആർ) അസ്മാബീവി, താലൂക്ക് വികസന സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാർഥികളെ കയറ്റിയില്ലെങ്കിൽ സ്വകാര്യ ബസുകൾക്ക് പിടിവീഴും
12:33 AM Dec 04, 2022 | Deepika.com