കളമശേരി: കളമശേരി നഗരസഭയുടെ മാലിന്യ സംഭരണകേന്ദ്രം മറയാക്കി വലിയ കൊള്ള നടത്തുന്നതായി മുൻ ശ്മശാനം ജീവനക്കാരന്റെ വെളിപ്പെടുത്തൽ. തന്റെ ബാങ്ക് അക്കൗണ്ടിലൂടെ 26,50,000 രൂപയോളം ആരോഗ്യ സമിതി അധ്യക്ഷൻ എ.കെ. നിഷാദിനും അടുത്തിടെ വിരമിച്ച ഹെൽത്ത് ഇൻസ്പെക്ടർ എൻ.വി. അനിൽകുമാറിനും കൈമാറിയെന്ന് വെളിപ്പെടുത്തൽ.
മാലിന്യ സംഭരണ കേന്ദ്രത്തിൽനിന്നും മാലിന്യം കൊണ്ടു പോകുന്ന വാഹനങ്ങളുടെ ട്രിപ്പിലും തൂക്കത്തിലും വെട്ടിപ്പു നടത്തുന്നതിന്റെ വിഹിതമാണ് കരാറുകാർ ശ്മശാനം ജീവനക്കാരൻ ഷാജിയുടെ അക്കൗണ്ട് വഴി കൈമാറിയതെന്നാണ് പറയുന്നത്.
കെപിസിസി അംഗം ജമാൽ മണക്കാടൻ ഇടപെട്ട് ഇതു സംബന്ധിച്ച് തന്റെ ഫോണിലുണ്ടായിരുന്ന 1,200 ഓളം ശബ്ദ സന്ദേശങ്ങൾ മായ്ച്ചതായി ആലുവ കപ്രശേരിയിലെ കൂട്ടങ്കൽ വീട്ടിൽ കെ.ബി. ഷാജി മാധ്യമങ്ങളോട് വെളിപ്പെടുത്തി. വെട്ടിപ്പ് സംബസിച്ച് ജില്ലാ കളക്ടർക്കും നഗരസഭാ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് 26ന് മാലിന്യ സംഭരണ കേന്ദ്രത്തിൽനിന്നും ആക്രി സാധനങ്ങൾ വാഹനത്തിൽ കച്ചവടക്കാരൻ കടത്തിയതുമായി ബന്ധപ്പെട്ട് ഷാജിയെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു. ആക്രി കച്ചവടക്കാരന് സാധനങ്ങൾ വിറ്റത് ഷാജിയാണെന്ന് വാഹന ഉടമ പറഞ്ഞതനുസരിച്ചാണ് നഗരസഭ ശ്മശാനം ജോലിയിൽ നിന്നും ഇയാളെ ഒഴിവാക്കിയത്. എന്നാൽ ശ്മശാനം ജീവനക്കാരൻ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടറുടെയും ആരോഗ്യ സമിതി അധ്യക്ഷന്റെയും നിർദേശമനുസരിക്കുകയായിരുന്നു എന്നു ഫോൺ ശബ്ദരേഖ സഹിതം വെളിപ്പെടുത്തിയിരുന്നു.
അന്നു ഷാജിയെ കുറ്റാരോപിതനാക്കി ഉദ്യോഗസ്ഥനെയും ആരോഗ്യസമിതി അധ്യക്ഷനെയും രക്ഷിക്കാനുള്ള നീക്കമായിരുന്നു നഗരസഭാ അധികൃതർ നടത്തിയതെന്നാണ് ആക്ഷേപം
തുടർന്നു തന്നെ പുറത്താക്കാൻ കാരണം എന്താണെന്ന് വിവരാവകാശ നിയമം വഴി ഇദ്ദേഹം അന്വേഷിച്ചു. അതിനും മറുപടി കിട്ടാതായതോടെയാണ് മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തൽ നടത്തിയത്.
മരിച്ചു പോയ തന്റെ പിതാവ് സി.കെ. ബാലകൃഷ്ണന്റെ പേരിൽ ജോലി ചെയ്ത രേഖയുണ്ടാക്കി ശമ്പളം എഴുതി എടുത്തു, ശ്മശാനം രേഖകളിൽ തിരിമറി നടത്തി, ശ്മശാനം മോടിപിടിപ്പിച്ചതിൽ കരാറിൽ പറഞ്ഞ ജോലി ചെയ്യാതെ കരാറുകാരനു പണം നൽകി തുടങ്ങിയ ആരോപണങ്ങളും ഷാജി ഉന്നയിക്കുന്നുണ്ട്. സെക്രട്ടറി കൂട്ടുനിന്നു നടത്തുന്ന ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്നാണ് ഷാജിയുടെ നിലപാട്.
കളമശേരിയിൽ മാലിന്യസംഭരണ കേന്ദ്രം മറയാക്കി വൻസാന്പത്തിക തട്ടിപ്പെന്ന്
12:30 AM Dec 04, 2022 | Deepika.com