കൊച്ചി: നഗരത്തിലെ തീരാദുരിതമായ വെള്ളക്കെട്ട് പരിഹരിക്കാൻ സ്വകാര്യ ഏജൻസികളെ ഏല്‍പിക്കാനൊരുങ്ങി കൊച്ചി കോർപറേഷൻ. വെള്ളക്കെട്ട് പരിഹരത്തിനു സ്വീകരിച്ച മാർഗങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ മേഖലയിൽ അനുഭവ പരിചയമുള്ള ഏജൻസികളുമായി കാരറിലെത്താൻ കോർപറേഷൻ ആലോചിക്കുന്നത്. പുതുതായെത്തിയ സെക്രട്ടറിയാണ് കഴിഞ്ഞ കൗണ്‍സിലിൽ ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. കൗണ്‍സിൽ അംഗീകരിച്ചാൽ എൻജിനീയറിംഗ് വിഭാഗം തുടർനടപടികളുമായി മുന്നോട്ടു പോകും.
വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളെ പ്രത്യേക മേഖലകളായി തിരിച്ചാകും ഏജൻസികൾക്കു കൈമാറുക. അതതു മേഖലകളിൽ വെള്ളക്കെട്ട് ഉണ്ടാകാതെ നോക്കുകയെന്നത് കരാർ ഏജൻസികളുടെ ചുമതലയാണ്. തുടർച്ചയായി കാന വൃത്തിയാക്കൽ, ചെളി കോരൽ, കാനയിൽ നിറയുന്ന വെള്ളം ഉയർന്ന ശക്തിയുള്ള പന്പ് ഉപയോഗിച്ച് വേഗത്തിൽ നീക്കംചെയ്യൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ സാങ്കേതിക മികവുള്ളവരായിരിക്കണം കരാർ ഏജൻസികൾ. സ്ലാബുകൾ ഇളക്കി മാറ്റാതെ തന്നെ ചെളി നീക്കം ചെയ്യാനുള്ള ആധുനിക മെഷിണറികളും ഇവർക്കുണ്ടാകണം.
കരാർ ഏറ്റെടുക്കുന്ന ഏജൻസികൾക്ക് നഗരസഭ പ്രതിഫലം നൽകും. കരാർ മേഖലകളിൽ കന്പനികളുടെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതു ഒഴിവാക്കാനാണിത്. പദ്ധതി നടത്തിപ്പിലെ സാധ്യതകൾ എൻജിനീയറിംഗ് വിഭാഗം പരിശോധിച്ചു വരികയാണ്. ഇവർ നൽകുന്ന കുറുപ്പിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥിരംസമിതി ചർച്ച ചെയ്ത ശേഷം കൗണ്‍സിലിന്റെ അംഗീകാരത്തിനായി അയയ്ക്കും. കൗണ്‍സിലിൽ അംഗീകാരം ലഭിച്ചാൽ വൈകാതെ ടെൻഡർ നടപടികളിലേക്ക് കടക്കാനാണ് നീക്കം.
കോർപറേഷൻ പരാജയപ്പെട്ടു; നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ സ്വകാര്യ ഏജൻസികളെത്തുന്നു
12:28 AM Dec 04, 2022 | Deepika.com