തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ തുറന്നു നൽകി. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ ഒൗദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് തുറന്നത്.
നിർമാണം പൂർത്തിയായിട്ടും ഹൈവേ തുറക്കാത്തതിനെതിരെ പ്രതിഷേധത്തിന് കാരണമായിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ തീയതി ലഭിക്കാത്തതിനാൽ ഉദ്ഘാടനം നീണ്ടുപോകുകയായിരുന്നു.ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാതാ അഥോറിറ്റി ഹൈവേ തുറന്നത്. ഹൈവേ തുറന്നു നൽകാൻ വൈകിയില്ലെന്നും പരിശോധനകൾ പൂർത്തിയാക്കാനുള്ള സമയം എടുക്കുകയാണുണ്ടായതെന്നും ദേശീയപാത അഥോറിറ്റി അറിയിച്ചു. ഒൗദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തുമെന്ന് പ്രോജക്ട് എൻജിനിയർ പറഞ്ഞു.
നവംബർ 15ന് പാത തുറന്നുകൊടുക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ അന്ന് തുറന്നില്ല. പിന്നീട് നവംബർ 29 ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നു. 2018 ഡിസംബറിലാണ് പാതയുടെ നിർമാണം തുടങ്ങിയത്. 200 കോടി രൂപയാണ് നിർമാണ ചെലവ്.
ടെക്നോപാർക്ക് ഫെയ്സ് ത്രീ മുതൽ സിഎസ്ഐ മിഷൻ ആശുപത്രിയുടെ മുന്നിൽ വരെ 2.71 കിലോമീറ്ററാണ് നീളം. ഇരുഭാഗത്തും 7.5 മീറ്ററിൽ സർവീസ് റോഡുണ്ട്. 61 തൂണുകളാണ് പാലത്തിനുള്ളത്.
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ തുറന്നു
11:46 PM Dec 03, 2022 | Deepika.com