തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കുന്നത് കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് കായിക താരങ്ങളെ വളർത്തിയെടുക്കാനുള്ള ഇടപെടലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ . 64-ാം സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ഉദ്ഘാടനം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.5000 വിദ്യാർഥികൾക്കുള്ള പരിശീലന പദ്ധതി ദേശീയ അത്ലറ്റിക് ഫെഡറേഷന്റെ സഹകരണത്തോടെ നടപ്പാക്കും. ആദ്യഘട്ടമായി സ്പ്രിന്റ് പദ്ധതി 10 സ്കൂളുകളിൽ നടപ്പാക്കും. കണ്ണൂർ സ്പോർട്സ് ഡിവിഷൻ മാതൃകയിൽ കുന്നംകുളത്തും സ്പോർട്സ് ഡിവിഷൻ ആരംഭിച്ചു.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്കൂളിനെ സർക്കാർ സ്പോർട്സ് സ്കൂളായി ഉയർത്തും. കായിക ഡയറക്ടറേറ്റിന്റെയും സ്പോർട്സ് കൗണ്‍സിലിന്റെയും നേതൃത്വത്തിൽ മൂന്ന് ഫുട്ബോൾ അക്കാദമികൾ ആരംഭിച്ചു. ഇതിൽ രണ്ടെണ്ണം പെണ്‍കുട്ടികൾക്കുള്ളതാണ്. ജൂഡോ പരിശീലനത്തിനുള്ള ജോഡോക്കോ,ബോക്സിംഗ് പരിശീലനത്തിനുള്ള പഞ്ച് എന്നീ പദ്ധതികൾ സ്കൂൾ തലത്തിൽ ആരംഭിച്ചു. വിദ്യാർഥികളെ കായികരംഗത്തേയ്ക്ക് നയിക്കുന്നതിനും അവരെ കൂടുതൽ മികവോടെ അന്താരാഷ്ട്ര കായികതലത്തിലേക്കും ഉയർത്തുന്നതിനുള്ളതാണ് ഇത്തരം പദ്ധതികളെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രി ജി.ആർ. അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കായിക താരങ്ങളെ വളർത്തിയെടുക്കാൻ ഇടപെടൽ നടത്തും: മുഖ്യമന്ത്രി
11:44 PM Dec 03, 2022 | Deepika.com