മഞ്ചക്കുഴി: എലിക്കുളം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ എലിക്കുളം എംജിഎം യുപി സ്കൂളിൽ നടക്കും. രാവിലെ ഒന്പത് മുതൽ വൈകുന്നേരം നാലു വരെയാണ് വോട്ടെടുപ്പ്. കഴിഞ്ഞ 22 വർഷമായി ബാങ്ക് പ്രസിഡന്റായിരുന്ന സെബാസ്റ്റ്യൻ പാറക്കന്റെ നേതൃത്വത്തിലുള്ള ബാങ്ക് സംരക്ഷണമുന്നണിയും യുഡിഎഫും തമ്മിലാണ് മത്സരം. ഒരു സ്വതന്ത്രനും മത്സരരംഗത്തുണ്ട്. വോട്ടവകാശമുള്ള 5627 അംഗങ്ങൾ ഉണ്ടെങ്കിലും ആയിരത്തഞ്ഞൂറോളം പേർ മരിച്ചു പോയവരോ സ്ഥലത്തില്ലാത്തവരോ ആണെന്നാണ് സൂചന. കഴിഞ്ഞതവണ നേതാക്കളുടെ ആശീർവാദത്തോടെ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിൽ മത്സരിച്ചപ്പോൾ സെബാസ്റ്റ്യൻ പാറയ്ക്കൽ നേതൃത്വം കൊടുത്ത പാനലിനായിരുന്നു വിജയം. ഇത്തവണ, അന്ന് അതേപാനലിൽ വിജയിച്ച ബാങ്ക് വൈസ് പ്രസിഡന്റും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി. കരുണാകരൻ നായർ ഉൾപ്പെടെയുള്ള മൂന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾ യുഡിഎഫ് പാനലിൽ ഉൾപ്പെട്ടതാണ് മത്സരം വാശിയേറിയതാക്കുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉൾപ്പടെ രണ്ട് പഞ്ചായത്ത് മെംബർമാരും യുഡിഎഫ് പാനലിൽ മത്സരിക്കുന്നുണ്ട്.
നിക്ഷേപമണ്ഡലത്തിലാണ് സെബാസ്റ്റ്യൻ പാറയ്ക്കലും കെ.പി. കരുണാകരൻ നായരും നേരിട്ട് ഏറ്റുമുട്ടുന്നത്. വിമതരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയതും ഡിസിസി പ്രസിഡന്റ് നേരിട്ട് മത്സരം നിയന്ത്രിക്കുന്നതുമാണ് തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത. വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിനായി ബാങ്കിൽ നിന്നു നൽകിയ തിരിച്ചറിയൽ കാർഡിന് പുറമേ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിട്ടുള്ള മറ്റേതെങ്കിലും ഒരു തിരിച്ചറിയൽ രേഖ കൂടി നിർബന്ധമാക്കിയിട്ടുണ്ട്. എൽഡിഎഫും ബിജെപിയും മത്സര രംഗത്തില്ല.
എലിക്കുളം ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്
11:38 PM Dec 03, 2022 | Deepika.com