എരുമേലി: ശബരിമല തീർഥാടനം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാർ വക ക്രമീകരണങ്ങൾ കുറ്റമറ്റതാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപം. ക്രമീകരണങ്ങളുടെ ഏകോപനം നടത്തേണ്ട റവന്യു വകുപ്പിനെതിരേ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ഒളിഞ്ഞും തെളിഞ്ഞും വിമർശനങ്ങൾ ഉന്നയിക്കുകയാണ്. ഏകോപന ചുമതല ഡപ്യൂട്ടി കളക്ടർക്കാണ്. എന്നാൽ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് വിലയിരുത്തൽ നടക്കുന്നില്ലന്നാണ് ആക്ഷേപം.
ഡപ്യൂട്ടി കളക്ടർ കാഴ്ചക്കാരനായെന്നാണ് മറ്റൊരു ആക്ഷേപം. അവലോകന യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്താൻ ഡപ്യൂട്ടി കളക്ടർ തയാറാകാത്തത് ഉന്നയിച്ചാണ് വിമർശനങ്ങൾ ഉയരുന്നത്. സീസൺ തുടങ്ങിയ ശേഷം അമിത നിരക്ക്, ഗതാഗത വിഷയം, ഇതര സംസ്ഥാനക്കാർ, കാനന പാതയിലെ സമയം, ഉൾപ്പടെ ഒട്ടേറെ പ്രശ്നങ്ങളാണ് നേരിട്ടത്. എന്നാൽ ഇവയിലൊന്നിൽ പോലും ഡപ്യൂട്ടി കളക്ടർ ഇടപെട്ടില്ലെന്ന് പോലീസ് ഉൾപ്പടെ വിവിധ വകുപ്പുകൾ കുറ്റപ്പെടുത്തുന്നു.
ശുചിമുറിക്ക് 30 രൂപ
ശുചിമുറികളിൽ അയ്യപ്പ ഭക്തരിൽ നിന്ന് അമിത കൂലി ഈടാക്കുന്നെന്ന പരാതിയിൽ നടപടിയുണ്ടായിട്ടില്ല. ശുചി മുറി ഉപയോഗിക്കാൻ അംഗീകൃത ഫീസ് അഞ്ച് രൂപയാണെന്നിരിക്കെ 30 രൂപ ഈടാക്കിയ സംഭവങ്ങളുണ്ടായി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി നേരിട്ട് നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിക്കപെട്ടിരുന്നു. പാർക്കിംഗ് ഗ്രൗണ്ടുകളിൽ അംഗീകൃത ഫീസല്ല ഈടാക്കുന്നതെന്നും പരാതികൾ വ്യാപകമാണ്.
വഴി മാറാതെ ഗതാഗതം
സമാന്തര പാതകളിൽ വാഹനങ്ങൾ വിടാതെ പ്രധാന പാതയിലൂടെ വാഹനങ്ങൾ വിടുന്നത് വ്യാപകമായി പരാതികൾ ഉയർത്തിയിരിക്കുകയാണ്. എരുമേലി - മുക്കൂട്ടുതറ ബൈപാസ് റോഡായ പ്രപ്പോസ് പാത വഴി വാഹനങ്ങൾ വിടുന്നില്ലെന്ന പരാതി നിരവധി പേർ ഉന്നയിക്കുന്നു. കാഞ്ഞിരപ്പള്ളി - എരുമേലി റൂട്ടിൽ സമാന്തര പാതയായ ഓരുങ്കൽകടവ് - കുറുവാമുഴി റോഡും ഉപയോഗിക്കുന്നില്ല.
തിങ്ങിക്കൂടി ഇതര സംസ്ഥാനക്കാർ
തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത നൂറുകണക്കിന് ഇതര സംസ്ഥാനക്കാർ കച്ചവടത്തിനായി തമ്പടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരെ വൃത്തിഹീനമായ സ്ഥലങ്ങളിൽ നിന്നു മാറ്റി പാർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇവർ കഴിയുന്ന സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തിയിട്ടില്ലെന്ന് വിവിധ വകുപ്പുകൾ കുറ്റപ്പെടുത്തുന്നു.
കാനന വഴിയിൽ സമയമില്ല.
ഭക്തർ ഓടിപ്പിടിച്ച് യാത്ര ചെയ്യേണ്ട സ്ഥിതിയാണ് കാനന പാതയിൽ. യാത്ര തുടങ്ങുന്ന പ്രവേശനവഴിയിലെ കോയിക്കക്കാവിൽ വൈകുന്നേരം വരെ അനുമതി കിട്ടുമ്പോൾ തൊട്ടപ്പുറത്ത് അഴുതയിൽ ഉച്ചക്ക് 2.30 വരെയാണ് സമയം. ഇതെന്ത് നീതി എന്ന് ഭക്തർ ചോദിക്കുന്നു. രണ്ട് സ്ഥലവും കോട്ടയം ജില്ലയിൽ ആയിട്ടും സമയത്തിൽ ഏകോപനമില്ലാത്തത് ഏകോപന ചുമതല വഹിക്കുന്ന വകുപ്പിലെ കെടുകാര്യസ്ഥത ആണെന്ന് ആക്ഷേപം ശക്തമാണ്.
ഏകോപനമില്ല എരുമേലിയിൽ: പരസ്പരം പഴിചാരി വകുപ്പുകൾ
11:38 PM Dec 03, 2022 | Deepika.com