തൊടുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയുടെ ഭാഗമായ കോട്ടറോഡ് പുറന്പോക്ക് കൈയേറ്റം അളന്നുതിട്ടപ്പെടുത്താൻ സംസ്ഥാന റവന്യൂ ഡെപ്യൂട്ടി ഡയറക്ടർ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. മൂവാറ്റുപുഴ-തേനി സംസ്ഥാനപാത പുനർനിർമാണ സെൻട്രൽ ആക്ഷൻ കമ്മിറ്റി നൽകിയ നിവേദനത്തെ തുടർന്നാണ് നിർദേശം.
പാതയുടെ ഒന്നാം ഘട്ട നിർമാണം അന്തിമഘട്ടത്തിലാണ്. മൂവാറ്റുപുഴ കാവുംപടിയിൽനിന്നു ആരംഭിച്ച് പെരുമാങ്കണ്ടം വരെയാണ് ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുന്നത്. ജർമനിയുടെ സാന്പത്തിക സഹായത്തോടെ 16.75 കിലോമീറ്റർ ദൂരം 87.74 കോടി ചെലവഴിച്ചു ആധുനിക നിലവാരത്തിലാണ് നിർമിച്ചുവരുന്നത്. പാതയുടെ രണ്ടാം ഘട്ട നിർമാണം ആരംഭിക്കണമെങ്കിൽ റോഡ് കൈയേറ്റം പൂർണമായി അളന്നുതിട്ടപ്പെടുത്തേണ്ടതുണ്ട്.
ഇക്കാര്യത്തിൽ പിഡബ്ല്യുഡിയും ബന്ധപ്പെട്ട വകുപ്പുകളും ആവശ്യമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പുനർനിർമാണ സെൻട്രൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഫാ.ജോസ് കിഴക്കേൽ, വൈസ് ചെയർമാൻ എം.ജെ.ജോണ് മാറാടികുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ റവന്യു ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയത്. പെരുമാങ്കണ്ടം മുതൽ ഈസ്റ്റ് കലൂർ, വാഴക്കാല, മസ്ജിദ് കോട്ടക്കവല വരെയുള്ള മൂന്നു കിലോമീറ്റർ ഭാഗം അളന്നു തിട്ടപ്പെടുത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.
മന്ത്രി മുഹമ്മദ് റിയാസിന് ആക്ഷൻ കമ്മിറ്റി നൽകിയ നിവേദനത്തെ തുടർന്നു കൈയേറ്റം അളന്നുതിട്ടപ്പെടുത്തി കല്ല് സ്ഥാപിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഒന്പതുലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നേരത്തെ തയാറാക്കിയിരുന്നു.എന്നാൽ ഇതിനു ഭരണാനുമതി ലഭിച്ചിട്ടില്ല. റോഡിലെ കൈയേറ്റം അടിയന്തരമായി ഒഴിപ്പിച്ച് ഹൈവേ യാഥാർഥ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
കോട്ടറോഡ് പുറന്പോക്ക് കൈയേറ്റം അളന്നുതിട്ടപ്പെടുത്താൻ നിർദേശം
11:18 PM Dec 03, 2022 | Deepika.com