മങ്കൊമ്പ്: കുട്ടനാട്ടിൽ പുഞ്ചകൃഷിയുടെ അന്തകരായി വേലിയേറ്റവും മടവീഴ്ചയും തുടരുന്നു. ഏറ്റവുമൊടുവിൽ കൈനകരി കൃഷിഭവൻ പരിധിയിൽ വരുന്ന ഇരുമ്പനം പാടശേഖരത്തിലാണ് മടവീഴ്ച ഉണ്ടായത്. 430 ഏക്കർ വരുന്ന പാടശേരത്തിൽ പുഞ്ചകൃഷിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതിനിടെയാണ് സംഭവം. ഇന്നലെ പുലർച്ചെയാണ് കർഷകരുടെ പ്രതീക്ഷകൾക്കു മീതെ പെരുവെള്ളം ഇരച്ചുകയറിയത്. 15നു വിതയ്ക്കാനിരിക്കുകയായിരുന്നു.
മടവീഴ്ചയെത്തുടർന്ന് പാടശേഖരത്തിൽ പൂർണമായും വെള്ളം കയറി. പാടത്തു വെള്ളം കയറിയതോടെ കൈനകരി-പഞ്ചായത്തു റോഡും വെള്ളത്തിലാകും. എസി റോഡ് നവീകരണ ജോലികൾ നടക്കുന്നതിനാൽ കെഎസ്ആർടിസി ബസുകൾ ഇതുവഴിയാണ് സർവീസ് നടത്തുന്നത്. റോഡിൽ വെള്ളംകയറുന്നതോടെ ഗതാഗത തടസവും ഉണ്ടാകും. പാടശേഖരത്തിനു നടുവിലും പുറംബണ്ടിലുമായി എഴുനൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. മടവീഴ്ചയെത്തുടർന്ന് ഈ പുരയിടങ്ങളെല്ലാം വെള്ളത്തിലാകും.
ഒരാഴ്ചയ്ക്കിടെ കുട്ടനാട്ടിലെ നിരവധി പാടശേഖരങ്ങളിലാണ് മടവീണത്. വേലിയേറ്റ സമയങ്ങളിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ താഴ്ത്തണമെന്ന കർഷകരുടെ ആവശ്യം അംഗീകരിക്കാത്തതാണ് മടവീഴ്ച തുടരാൻ കാരണമാകുന്നത്.
കൈനകരി ഇരുമ്പനം പാടത്തും മടവീഴ്ച
11:07 PM Dec 03, 2022 | Deepika.com