മംഗലംഡാം: ചികിത്സാ ചെലവുകൾ താങ്ങാനാകാതെ ബുദ്ധിമുട്ടുകയാണ് കയറാടി കൊടികരിന്പ ചൂരംവീട്ടിലെ അസീസും കുടുംബവും.
അസീസിന്റെ ഭാര്യ പാത്തുമുത്ത് (60) ട്യൂമർ ഉൾപ്പെടെയുള്ള രോഗങ്ങളുമായി ഇപ്പോൾ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ഐസിയുവിൽ ചികിത്സയിലാണ്.
ലക്ഷങ്ങളാണ് ഓരോ ദിവസവും മരുന്നിനും ആശുപത്രി ചെലവുമായി വരുന്നത്. ഇപ്പോൾ തന്നെ പത്ത് ലക്ഷത്തോളം രൂപ ചെലവായി.കടം വാങ്ങിയും നാട്ടുകാരും പരിചയക്കാരുമൊക്കെയാണ് കുറച്ച് പണം സ്വരൂപിച്ച് നൽകിയത്. എന്നാൽ ചികിത്സ ചെലവുകൾക്ക് ഇത് മതിയാകുന്നില്ല. പല ആശുപത്രികളിലും മാറിമാറിയുള്ള ചികിത്സയ്ക്ക് ശേഷമാണ് എറണാകുളത്തേക്ക് കൊണ്ടുപോയത്.
ടാർപോളിൻ വലിച്ചു കെട്ടിയ വീടാണ് ഇവരുടെത്. കാര്യമായ വരുമാനമാർഗമൊന്നുമില്ല.
ലോട്ടറി വില്പനയാണ് അസീസിന്. മക്കളായ ഷിഹാബും നജീബും മംഗലംഡാം, കടപ്പാറ പ്രദേശങ്ങളിൽ റബർ ടാപ്പിംഗിനു പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ഒറ്റ മുറിയായാലും ഒരു വീട് പണിയണമെന്ന സ്വപ്നവുമായാണ് ഈ യുവാക്കൾ അധ്വാനിച്ചിരുന്നത്.
എന്നാൽ അമ്മയുടെ ഗുരുതര രോഗങ്ങൾ മോഹങ്ങളെല്ലാം ഇല്ലാതാക്കി.പണമില്ലാതെ അമ്മയുടെ ചികിത്സ മുടങ്ങുമോ എന്ന വിഷമത്തിലാണ് ഇവരിപ്പോൾ. സുമനസുള്ളവർ സഹായിച്ചാൽ മാത്രമെ ചികിത്സ മുന്നോട്ടു കൊണ്ടുപോകാനാകു.
ആരെങ്കിലും തങ്ങളുടെ നിസഹായാവസ്ഥ കണ്ട് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഫെഡറൽ ബാങ്കിന്റെ മംഗലംഡാം ബ്രാഞ്ചിൽ മകൻ സി. എ. ഷിഹാബിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ട്.
16350 1000 32565 എന്നതാണ് അക്കൗണ്ട് നന്പർ.ഐ എഫ് എസ് സി കോഡ് FDRL 0001635. ഷിഹാബിന്റെ ഫോണ് നന്പർ 9446791526.
അമ്മയുടെ ചികിത്സയ്ക്കു സഹായംതേടി ടാപ്പിംഗ് തൊഴിലാളികളായ മക്കൾ
01:00 AM Dec 03, 2022 | Deepika.com